വയനാട്: വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥിന്റെ മരണത്തിൽ ഡിജിറ്റൽ തെളിവുകൾ തേടി പോലീസ്. സെബർ സെല്ലിന്റെ സഹായത്തോടെ പ്രതികളുടെ ഫോണുകൾ വൈത്തിരി പോലീസ് വിശദമായി പരിശോധിക്കും. സിദ്ധാർത്ഥിനെ മർദ്ദിക്കുന്നതിന്റെ ചിത്രങ്ങളോ പ്രതികൾ എടുത്തിരുന്നോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. മരണശേഷം പ്രതികൾ പരസ്പരമയച്ച മെസേജുകളും പോലീസ് പരിശോധിക്കും.
അതേസമയം, സിദ്ധാർത്ഥിന്റെ മരണത്തിൽ എസ്എഫ്‌ഐ ഭാരവാഹിയും സിദ്ധാർഥന്റെ സഹപാഠിയുമായിരുന്ന അക്ഷയ്‌യുടെ മൊഴി രേഖപ്പെടുത്തി. എസ്എഫ്‌ഐയുടെ ആൾക്കൂട്ട വിചാരണയെക്കുറിച്ചും മർദ്ദനത്തെപ്പറ്റിയും ഇയാൾ മൊഴി നൽകിയതായാണ് സൂചന. ഇയാൾക്കെതിരെ ആരോപണവുമായി സിദ്ധാർത്ഥിന്റെ കുടുംബം രംഗത്ത് വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് മൊഴി രേഖപ്പെടുത്തിയത്.
സിദ്ധാർത്ഥിന്റെ മരണത്തിൽ അഞ്ചു പ്രതികളെ പോലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. സിൻജോ, കാശിനാഥൻ, അമീൻ അക്ബർ അലി, അരുൺ, അമൽ എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങുക. സിദ്ധാർത്ഥിനെ ക്രൂരമായി മർദ്ദിച്ചെന്ന് കരുതുന്നവരാണ്ഇവർ.