കഥപറയുമ്പോൾ എന്ന സിനിമ ചെയ്യുന്ന സമയത്ത് മമ്മൂട്ടിയുമായി വഴക്ക് ഉണ്ടായെന്ന് നടൻ ശ്രീനിവാസൻ. ആദ്യം സിനിമ ചെയ്യാമെന്ന് പറഞ്ഞെന്നും, പിന്നീട് സിനിമ ചെയ്യാൻ ദിവസം ഇല്ലെന്നുമാണ് മമ്മൂട്ടി പറഞ്ഞതെന്നാണ് ശ്രീനിവാസൻ പറയുന്നത്. മോഹന്‍ലാലിന് നീരസം അശേഷമില്ല എന്നാണ് ശ്രീനിവാസന്‍ പറയുന്നത്. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യങ്ങൽ വെളിപ്പെടുത്തിയത്.
‘മോഹൻലാലിന് അശേഷം ജാഡ ഇല്ല. മമ്മൂട്ടിയുമായി പലപ്പോഴും ഏറ്റുമുട്ടും. കഥപറയുമ്പോൾ എന്ന സിനിമയുടെ സമയത്ത് ഭയങ്കരമായി ഏറ്റുമുട്ടിയിരുന്നു. ഞാനും മുകേഷുമാണ് സിനിമ പ്രൊഡ്യൂസ് ചെയ്തത്. കഥ നേരത്തെ മമ്മൂട്ടിയോട് പറഞ്ഞിരുന്നു. അഡ്വാൻസ് നൽകാൻ ഞങ്ങൾ അദ്ദേഹത്തിന്റെ വീട്ടിയൽ പോയപ്പോൾ നിങ്ങളുടെ അടുക്കൽ നിന്നും ഞാൻ അഡ്വാൻസ് വാങ്ങില്ലെന്ന് പറഞ്ഞു. നിങ്ങള്‍ പൈസ വാങ്ങിയിട്ടല്ലേ അഭിനയിക്കുന്നത് എന്ന് ഞാന്‍ ചോദിച്ചു. അത് ഞാന്‍ വാങ്ങേണ്ടവരുടെ കയ്യില്‍ നിന്നും വാങ്ങിക്കോളാം, നിങ്ങള്‍ എനിക്ക് തരേണ്ട, നിങ്ങളുടെ കയ്യില്‍ നിന്നും ഞാന്‍ വാങ്ങില്ലെന്നും മമ്മൂട്ടി പറഞ്ഞു. അപ്പോൾ ഞാൻ ചോദിച്ചു, എന്നാല്‍ ഓവര്‍സീസ് റൈറ്റ്‌സ് എഴുതട്ടെ എന്ന്. ഇങ്ങനെ പറഞ്ഞിട്ടും മമ്മൂട്ടി പൈസ വാങ്ങിയില്ല.
അത് കഴിഞ്ഞ്, കഥപറയുമ്പോൾ എന്ന സിനിമയുടെ ഷൂട്ടിംഗ് തൊടുപുഴയിൽ ആരംഭിച്ചു. മമ്മൂട്ടിയുടെ മേക്കപ്പ് മാൻ ഷിജുവിനെ വിളിച്ചപ്പോൾ മറ്റ് കാര്യങ്ങൾ ഒന്നും തീരുമാനിച്ചിട്ടില്ലെന്നാണ് സാർ പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. മറ്റു കാര്യങ്ങള്‍ എന്താണെന്ന് നമുക്ക് അറിയില്ലല്ലോ എന്ന് ഞങ്ങൾ പറഞ്ഞു. ഞങ്ങൾ ഷൂട്ടിംഗ് തുടങ്ങും തുടങ്ങി പോയി. മമ്മൂട്ടിയുടെ ഏഴ് ദിവസം വേണം. എന്നാൽ അങ്ങനെ അല്ലെന്നാണ് അവർ പറഞ്ഞത്.
പിന്നെ, ഞാൻ മുകേഷിനെ വിളിച്ചു. മമ്മൂട്ടി രൗദ്രം എന്ന സിനിമയുടെ ഷൂട്ടിംഗിനായി എറണാകുളത്തുണ്ട്. ഒന്ന് പോയി കാണാൻ പറഞ്ഞു. മുകേഷ് പോയി കണ്ടപ്പോൾ പുള്ളി പറഞ്ഞു, നിങ്ങൾ 7 എന്നല്ലലോ.. 3 ദിവസം എന്നല്ലേ പറഞ്ഞത്. കളവ് പറയുകയാണെന്നൊക്കെ പറഞ്ഞു. അപ്പോൾ തരികിടയാണെന്ന് മനസിലായി. ഏഴ് ദിവസം ആണെങ്കില്‍ ടേംസ് ആന്റ് കണ്ടീഷന്‍സ് മാറുമെന്ന് പറഞ്ഞു. മൊത്തം തട്ടിപ്പാണെന്ന് മനസിലായി.
ഷൂട്ടിംഗ് നടക്കുന്ന ഹോട്ടലിൽ ഇന്നസെന്റും താമസിക്കുന്നുണ്ട്. ഞാന്‍ ഇക്കാര്യം ഇന്നസെന്റിനോട് പറഞ്ഞു. അവനോട് പോകാന്‍ പറ, മോഹന്‍ലാലിനെ വിളിക്കു എന്ന് ഇന്നസെന്റ് പറഞ്ഞു. എന്റെ കുഴപ്പം അതല്ല. ഇങ്ങനെ ഒരു അഹങ്കാരിയായി മമ്മൂട്ടി തന്നെ വേണം. എന്നാലേ ആളുകള്‍ക്ക് ഫീല്‍ ചെയ്യൂ. ജാഡയും അഹങ്കാരവുമൊക്കെയുള്ള ആളു തന്നെയായിരിക്കണം. എന്നാലേ വിശ്വസിക്കൂ. അയാൾ പറയുന്നത് സത്യമാണെന്ന് തോന്നണമെങ്കിൽ ജാഡയൊക്കെ വേണം.
വൈകുന്നേരമായപ്പോൾ സിനിമ നിർത്താൻ ഞാൻ തീരുമാനിച്ചു. മമ്മൂട്ടിയെ വിളിച്ചു. നിങ്ങള്‍ ഇതുവരെ നമുക്കൊക്കെ പല നല്ല കാര്യങ്ങളും ചെയ്തിട്ടുണ്ട്. പക്ഷെ ഈ പടത്തിലേക്ക് അഭിനയിക്കാന്‍ വേണ്ടി ബുദ്ധിമുട്ടുകയോ, ഇങ്ങോട്ട് വരികയോ വേണ്ട എന്ന് മമ്മൂട്ടിയോട് പറഞ്ഞു. ഈ പടത്തിന്റെ ഷൂട്ട് നടക്കുമ്പോള്‍ ഈ ജില്ലയിൽ ഉണ്ടാകരുതെന്നും പറഞ്ഞു. പിന്നെ, മമ്മൂട്ടി എന്നെ ഒരുപാട് തവണ വിളിച്ചു. നാട്ടിൽ പാട്ടായാൽ ഇമേജിനെ ബാധിക്കുമെന്ന് കരുതിയാണ് വിളിച്ചത്. കുറെ കഴിഞ്ഞ് മുകേഷ് എന്നെ വിളിച്ചു പറഞ്ഞു, തനിക്ക് പൈസ വേണ്ട, എത്ര ദിവസം വേണമെങ്കിലും വന്ന് അഭിനയിക്കാമെന്ന് മമ്മൂട്ടി ഫോൺ വിളിച്ച് പറഞ്ഞെന്നും പറഞ്ഞു.’- ശ്രീനിവാസൻ പറഞ്ഞു.















