ന്യൂഡൽഹി : രോഹിംഗ്യൻ മുസ്ലീങ്ങളെ നാടുകടത്താനുള്ള നടപടികൾ ആരംഭിച്ച് ഇന്ത്യ . ദേശീയ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി മ്യാൻമറുമായുള്ള വിസ രഹിത അതിർത്തി നയം ഇന്ത്യ അവസാനിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം. മ്യാൻമറുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് ആയിരക്കണക്കിന് രോഹിംഗ്യകളാണ് എത്തിയത് . 2021 ലെ സൈനിക അട്ടിമറിക്ക് ശേഷമായിരുന്നു മ്യാന്മാറിൽ നിന്ന് ജനങ്ങൾ ഇന്ത്യയിലെത്തിയത് . ഇവരുടെ ആദ്യസംഘത്തെ ഉടൻ രാജ്യത്ത് അയക്കും.
ഇവരെ നാടുകടത്താനുള്ള ഇന്ത്യയുടെ തീരുമാനം 2024 മാർച്ച് 8-ന് മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗാണ് ആദ്യം പ്രഖ്യാപിച്ചത് . മണിപ്പൂർ സംസ്ഥാന സർക്കാർ രേഖ പ്രകാരം വെള്ളിയാഴ്ച മുതൽ 55 സ്ത്രീകളും 5 കുട്ടികളും ഉൾപ്പെടെ 77 പേരെ ആദ്യ ബാച്ചിൽ തിരിച്ചയക്കാൻ മണിപ്പൂർ പദ്ധതിയിട്ടിരുന്നു.
മ്യാൻമറിൽ 2021-ലെ പട്ടാള അട്ടിമറി കടുത്ത പ്രത്യാഘാതങ്ങൾക്ക് ഇടയാക്കി. അട്ടിമറിയെ തുടർന്നുള്ള ആദ്യ 20 മാസങ്ങളിൽ കുറഞ്ഞത് 6,000 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു . കൂടാതെ, അട്ടിമറിക്ക് ശേഷം 13,272-ലധികം വ്യക്തികൾ രാഷ്‌ട്രീയ കാരണങ്ങളാൽ അറസ്റ്റ് ചെയ്യപ്പെട്ടു. ആയിരക്കണക്കിന് ആളുകൾ ഇന്ത്യയെപ്പോലുള്ള അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്തു .
അതേസമയം ഇന്ത്യയിലെത്തിയ ഈ രോഹിംഗ്യൻ സംഘങ്ങളിൽ പലർക്കും തീവ്രവാദ സംഘടനകളുമായും പാക് ഇൻ്റർ സർവീസസ് ഇൻ്റലിജൻസ് (ഐഎസ്ഐ)മായും ബന്ധമുള്ളതിനാൽ അവർക്ക് വലിയ സുരക്ഷാ ഭീഷണിയുണ്ടെന്ന് മോദി സർക്കാർ വ്യക്തമാക്കിയിട്ടുണ്ട് . ബുദ്ധമതക്കാരെയും ഇവർ ആക്രമിക്കാൻ തുനിഞ്ഞിരുന്നു . അടുത്തിടെ ഹൽദ്വാനിയിൽ മദ്രസ പൊളിക്കുന്നതിനെതിരെ ഉണ്ടായ കലാപത്തിലും ഇവർക്ക് പങ്കുള്ളതായി റിപ്പോർട്ടുകളുണ്ട് .