കൊൽക്കത്ത:ബംഗാളിലെ മുതിർന്ന തൃണമൂൽ നേതാക്കളെല്ലാം അഴിമതിക്കാരാണെന്ന വിമർശനവുമായി ബിജെപി എംപി ദിലീപ് ഘോഷ്. പാർട്ടി അഴിമതിയുടെ കൂത്തരങ്ങായി മാറിയിരിക്കുകയാണ്. പാർട്ടിയിലേക്ക് പുതിയതായി ആളുകൾ എത്തുന്നില്ല. സംസ്ഥാനത്തിന് പുറത്ത് നിന്ന് ആളുകളെ കൊണ്ടുവരേണ്ട അവസ്ഥയാണ് ഇപ്പോൾ പാർട്ടിക്കുള്ളതെന്നും ദിലീപ് ഘോഷ് പരിഹസിച്ചു. ബംഗാളിലെ ബെഹ്റാംപൂരിൽ ഗുജറാത്ത് സ്വദേശിയും മുൻ ക്രിക്കറ്റ് താരവുമായ യൂസഫ് പത്താനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തേയും അദ്ദേഹം വിമർശിച്ചു.
” പാർട്ടിക്കുള്ളിൽ നല്ല സ്ഥാനാർത്ഥികൾ ഇല്ലെന്ന പ്രതിസന്ധിയാണ് തൃണമൂൽ നേരിടുന്നത്. പാർട്ടിയുടെ മുതിർന്ന നേതാക്കളെല്ലാം അഴിമതിക്കാരാണ്. പുതിയതായി ആളുകളൊന്നും ഈ പാർട്ടിയിലേക്ക് എത്തുന്നില്ല. ഗുജറാത്തിൽ നിന്നോ ബിഹാറിൽ നിന്നോ അവർ സ്ഥാനാർത്ഥികളെ കൊണ്ടുവരണമെന്ന അവസ്ഥയാണ് ഇപ്പോൾ തൃണമൂലിനുള്ളത്. പാർട്ടിക്കുള്ളിൽ തന്നെ ആഭ്യന്തര കലഹം രൂക്ഷമാണെന്നതും അവർ നേരിടുന്ന പ്രതിസന്ധിയാണ്.പഴയ അംഗങ്ങളും പുതിയ തലമുറയിലെ അംഗങ്ങൾ തമ്മിൽ തർക്കമാണ്. പാർട്ടിയുടെ നേതൃസ്ഥാനത്ത് എത്തുന്നതിന്റെ പേരിലാണ് ഈ തർക്കം.
” അഴിമതിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് തൃണമൂൽ കോൺഗ്രസ്. അതുകൊണ്ട് തന്നെ ബംഗാളിലെ ജനങ്ങൾ ഒരിക്കലും മമത ബാനർജിയെ പിന്തുണയ്ക്കാൻ പോകുന്നില്ല. ഷെയ്ഖ് ഷാജഹാനെ പോലെയുള്ള കുറ്റവാളികളെയാണ് പാർട്ടിയുടെ ചിഹ്നം പ്രതിനിധീകരിക്കുന്നത്. വിദ്യാസമ്പന്നരായ ആളുകളെ അവർ ഒരിക്കലും അംഗീകരിച്ചിട്ടില്ല. പകരം ഷെയ്ഖ് ഷാജഹാനെ പോലെയുള്ള ക്രിമിനലുകളെയാണ് അവരെന്നും ആശ്രയിക്കുന്നത്. ജനങ്ങളുടെ താത്പര്യത്തിന് വിരുദ്ധമായിട്ടാണ് മമതയുടെ പ്രവർത്തനങ്ങൾ. അതുകൊണ്ട് തന്നെ പ്രാദേശിക സ്ഥാനാർത്ഥികളെ കണ്ടെത്താനും അവർ ബുദ്ധിമുട്ടുകയാണ്. ഇതുകൊണ്ടാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ ഇവിടെ എത്തിക്കുന്നതെന്നും” ദിലീപ് ഘോഷ് പറഞ്ഞു.