തൃശൂർ: പണമിടപാട് സ്ഥാപനത്തിൽ നിന്നും പണം മോഷ്ടിച്ച സംഭവത്തിൽ ബാങ്ക് മാനേജർ പിടിയിൽ. തൃശൂർ അമല നഗർ സ്വദേശി അശേഷ് ജോയിയാണ് പിടിയിലായത്. സ്ഥാപനം കുത്തിത്തുറന്ന് 32,40,650 രൂപ കവർന്ന സംഭവത്തിലാണ് ഇയാൾ പിടിയിലായത്. ഇന്നലെ രാവിലെയോടെയാണ് സ്ഥാപനം കുത്തിത്തുറന്ന് ഇയാൾ പണവുമായി കടന്നുകളഞ്ഞതെന്ന് പോലീസ് പറഞ്ഞു.
ഗുരുവായൂർ പടിഞ്ഞാറെ നടയ്ക്ക് സമീപമുള്ള മാസ് സെന്റർ എന്ന കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എൽ ആൻഡ് ടി ഫൈനാൻസ് സ്ഥാപനം കുത്തിത്തുറന്നാണ് സ്ഥാപനത്തിലെ മാനേജറായ ഇയാൾ പണം കവർന്നത്. തുടർന്ന് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഹെൽമറ്റിട്ട ഒരാൾ സ്ഥാപനം തുറന്ന് അകത്തേക്ക് കയറുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ ഇതിൽ മുഖം വ്യക്തമായിരുന്നില്ല. പിന്നീട് നടത്തിയ അന്വേഷണത്തിൽ അശേഷാണ് മോഷണം നടത്തിയതെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ റിമാൻഡ് ചെയ്തതായി പോലീസ് അറിയിച്ചു.