കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാന്റെ ഉടമസ്ഥതയിലുള്ള ഇഷ്ടികക്കളത്തിൽ പരിശോധനയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിവിധ കേസുകളിലായി ആരോപണവിധേയനായതിന് പിന്നാലെ പാർട്ടി ഇയാളെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ വിധേയമായി സിബിഐ കസ്റ്റഡിയിലാണ് ഷെയ്ഖ് ഷാജഹാൻ.
ഇന്ന് പുലർച്ചെയാണ് ഷെയ്ഖ് ഷാജഹാന്റെ ഉടമസ്ഥതയിൽ സന്ദേശ്ഖാലിയിലുള്ള ഇഷ്ടികക്കളത്തിൽ ഇഡി ഉദ്യോഗസ്ഥർ പരിശോധനക്കെത്തിയത്. വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ സംഘത്തിലുണ്ട്. ഇഷ്ടികക്കളത്തിലെ റെയ്ഡ് നടന്ന സമയത്ത് തന്നെ സന്ദേശ്ഖാലിയിലെ ധമഖാലി മേഖലയിലും അന്വേഷണ വിധേയമായി മറ്റൊരു സംഘം പരിശോധന നടത്തുന്നുണ്ടായിരു്‌നനു.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം ഒളിവിൽ പോയ ഷെയ്ഖ് ഷാജഹാൻ കഴിഞ്ഞ മാസം അവസാനമാണ് പിടിയിലാകുന്നത്. റേഷൻ വിതരണ കുംഭകോണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനെത്തിയ ഉദ്യോഗസ്ഥരെ ഇയാളുടെ നേതൃത്വത്തിൽ ആക്രമിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളിലാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്.
ഇഡി സംഘത്തെ ആക്രമിച്ച കേസിൽ ഷെയ്ഖ് ഷാജഹാനുമായി അടുത്ത ബന്ധമുള്ള മൂന്ന് പേരെ കഴിഞ്ഞ ദിവസം സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഷെയ്ഖ് ഷാജഹാന്റെ സഹായികളായ ഒമ്പത് പേരെ ചോദ്യം ചെയ്യുന്നതിനായി വിളിച്ച് വരുത്തിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ആക്രമിക്കാൻ ഇവർ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചതായും സിബിഐക്ക് തെളിവുകൾ ലഭിച്ചിട്ടുണ്ട്.