ലക്നൗ : അയോദ്ധ്യ രാമക്ഷേത്രത്തില് ദിവസേന 1 മുതൽ 1.5 ലക്ഷം വരെ തീർഥാടകർ ക്ഷേത്രത്തിൽ എത്തുന്നുണ്ടെന്ന് റിപ്പോർട്ട് . രാമക്ഷേത്രം പ്രാണപ്രതിഷ്ഠ കഴിഞ്ഞ് ഒന്നരമാസത്തിലേറെയാകുമ്പോൾ ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് മഹാക്ഷേത്രം സന്ദർശിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
രാവിലെ 6:30 നും രാത്രി 9:30 നും ഇടയിൽ ദർശനത്തിനായി ക്ഷേത്രം സന്ദർശിക്കാൻ ട്രസ്റ്റ് ഭക്തരോട് നിർദ്ദേശിച്ചു. രാമക്ഷേത്രത്തിലെ പ്രവേശനം മുതൽ പുറത്തുകടക്കുന്നതുവരെയുള്ള മുഴുവൻ പ്രക്രിയയും “അങ്ങേയറ്റം ലളിതവും സൗകര്യപ്രദവുമാണ്” . ഭക്തർക്ക് 60 മുതൽ 75 മിനിറ്റ് വരെ രാം ലല്ലയുടെ സുഗമമായ ദർശനം നടത്താം.
മന്ദിരത്തിലേക്ക് പൂക്കൾ, മാല, പ്രസാദം മുതലായവ കൊണ്ടുവരരുത് . ഭക്തർർക്ക് എൻട്രി പാസ് ഉപയോഗിച്ച് പുലർച്ചെ 4-നുള്ള മംഗള ആരതി, 6:15-നുള്ള ആരതി, രാത്രി 10-ന് ശയൻ ആരതി എന്നിവയിൽ പങ്കെടുക്കാം, ഇതിനായി ഭക്തരുടെ പേര്, വയസ്സ്, ആധാർ കാർഡ്, മൊബൈൽ നമ്പർ, നഗരം എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ ആവശ്യമാണ്.
സൗജന്യമായ എൻട്രി പാസുകൾ ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ വെബ്സൈറ്റിൽ നിന്ന് ലഭിക്കും. ക്ഷേത്രത്തിലെ ഏതെങ്കിലും “പ്രത്യേക ദർശനത്തിന്” “പ്രത്യേക പാസിന്” ഏതെങ്കിലും ഫീസ് നൽകരുതെന്നും ട്രസ്റ്റ് സന്ദർശകർക്ക് മുന്നറിയിപ്പ് നൽകി. “ശ്രീരാമ ജന്മഭൂമി മന്ദിറിൽ ഒരു നിശ്ചിത ഫീസ് അടച്ചോ ഏതെങ്കിലും പ്രത്യേക പാസ് മുഖേനയോ പ്രത്യേക ദർശനത്തിന് ഒരു ക്രമീകരണവുമില്ല. ദർശനത്തിന് പണം നൽകുന്നതിനെക്കുറിച്ച് നിങ്ങൾ കേൾക്കുകയാണെങ്കിൽ, അത് ഒരു തട്ടിപ്പ് ശ്രമമായിരിക്കാം. മന്ദിർ മാനേജ്മെൻ്റിന് ഇതുമായി യാതൊരു ബന്ധവുമില്ല,” ട്രസ്റ്റ് അധികൃതർ പറഞ്ഞു. പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും ക്ഷേത്രത്തിലെത്താൻ സൗജന്യ വീൽചെയറുകൾ ലഭ്യമാക്കുമെന്നും ട്രസ്റ്റ് അറിയിച്ചു .