തിരുവനന്തപുരം: 15 ദിവസം കൊണ്ട് രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്തെ ജനങ്ങളുടെ മനസ് കീഴടക്കിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തിരുവനന്തപുരത്തെ പ്രത്യേകതകൾ അറിഞ്ഞ് പ്രവർത്തിക്കുന്ന സ്ഥാനാർത്ഥിയാണ് രാജീവ് ചന്ദ്രശേഖറെന്നും ഇങ്ങനെയുള്ള സ്ഥാനാർത്ഥിയെയാണ് ജനങ്ങൾക്ക് വേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരത്തെ എൻഡിഎയുടെ പാർലമെന്റ് തിരഞ്ഞെടുപ്പ് കാര്യാലയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘2024 തിരഞ്ഞെടുപ്പോട് കൂടി കോൺഗ്രസ് കേരളത്തിൽ നിന്നും തകർന്ന് തരിപ്പണമാകും. പുൽവാമയിലെ സൈനികരെ കോൺഗ്രസ് എംപി ആൻ്റോ ആൻ്റണി അപമാനിച്ചു. ഇത് ഒറ്റപ്പെട്ട ശബ്ദമല്ല. രാജ്യ വിരുദ്ധരോടൊപ്പമാണ് കോൺഗ്രസ് നിൽക്കുന്നത്. രാജ്യദ്രോഹത്തിന്റെയും ദേശവിരുദ്ധതയുടെയും നേതാക്കളായി അവർ മാറി. രാജ്യത്തെ ഛിന്നഭിന്നമാക്കുന്ന ശക്തികളോടൊപ്പമാണ് കോൺഗ്രസുള്ളത്. കോൺഗ്രസ് അവരുടെ ഉത്തരവാദിത്വം മറന്നാണ് പ്രവർത്തിക്കുന്നത്. സത്യസന്ധമായ നേതാക്കളാണ് ബിജെപിയോടൊപ്പം ചേരുന്നത്. കാരണം കേരളത്തെ സംരക്ഷിക്കാൻ മോദി സർക്കാരിന് മാത്രമേ സാധിക്കുകയുള്ളു എന്ന് അവർ തിരിച്ചറിഞ്ഞു’.
‘കേരള സർവ്വകലാശാലയിൽ നടക്കുന്ന എല്ലാ അതിക്രമങ്ങളും എസ്എഫ്ഐയും സിപിഎമ്മും ചേർന്നാണ് നടത്തുന്നത്. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണം മോദി സർക്കാർ എന്ന് പറഞ്ഞ് രാഷ്ട്രീയ കളി നടത്താനാണ് പിണറായി സർക്കാർ ശ്രമിക്കുന്നത്. കേരളത്തിലുള്ള സിപിഎമ്മും യുഡിഎഫും ബിജെപിയിലേക്ക് ഇനിയും വരും. കഴിവ് തെളിയിച്ച സ്ഥാനാർത്ഥികളാണ് ബിജെപിയുടെ സ്ഥാനാർത്ഥികൾ. ഇത് മോദിയുടെ തിരഞ്ഞെടുപ്പാണ്. കേരളത്തിലെ ജനങ്ങളുടെ തിരഞ്ഞെടുപ്പാണ്. സിഎഎയുടെ പേരിൽ കുളം കലക്കി മീൻ പിടിക്കാൻ ചിലർ ഇറങ്ങിയിട്ടുണ്ട്. സിഎഎയുടെ കാര്യം പറഞ്ഞ് ആരും വോട്ട് നേടാമെന്ന് കരുതേണ്ട. കേരളത്തിന്റെ വികസനത്തിനാണ് എൻഡിഎ വോട്ട് തേടുന്നത്’- കെ സുരേന്ദ്രൻ പറഞ്ഞു.