ന്യൂഡൽഹി: മദ്യനയകുംഭകോണ കേസിലെ പ്രതിയായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ തിരുത്തൽ ഹർജി സുപ്രീംകോടതി തള്ളി. സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയാണ് തള്ളിയത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആർ ഗവായ്, എസ് വി എൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് സിസോദിയ സമർപ്പിച്ച തിരുത്തൽ ഹർജി തള്ളിയത്.
മദ്യനയകുംഭകോണ കേസിൽ ജാമ്യം നിഷേധിച്ച സുപ്രീംകോടതി ഉത്തരവിനെതിരെ സിസോദിയ സമർപ്പിച്ച പുനഃപരിശോധനാ ഹർജി ഡിസംബർ 13-ന് സുപ്രീം കോടതി തള്ളിയിരുന്നു. മൊത്തവിതരണക്കാരുടെ കമ്മീഷൻ അഞ്ച് ശതമാനത്തിൽ നിന്നും 12 ശതമാനമായി വർദ്ധിപ്പിച്ചുകൊണ്ട് സർക്കാരിന്റെ മദ്യനയത്തിൽ ക്രമക്കേട് വരുത്തി എന്നതാണ് സിസോദിയക്കെതിരായുള്ള കേസ്. കൈക്കൂലി ലഭിക്കുന്നതിനാണ് ഇത്തരത്തിൽ മദ്യനയത്തിൽ മാറ്റം വരുത്തിയതെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
സ്വകാര്യ വ്യക്തികൾക്ക് മദ്യ വിൽപ്പനയ്‌ക്കായുള്ള ലൈസൻസ് കൈക്കൂലി വാങ്ങി നൽകിയെന്ന കേസിൽ മാർച്ച് ഒമ്പതിനാണ് സിസോദിയ അറസ്റ്റിലായത്. സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട് അഴിമതി നടന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണ സംഘം സിസോദിയയെ അറസ്റ്റ് ചെയ്തത്. സുപ്രീംകോടതിയെ പല തവണ സമീപിച്ചെങ്കിലും സിസോദിയയ്‌ക്ക് പ്രതികൂലവിധിയാണ് ഉണ്ടായത്. ഫെബ്രുവരി 23-ന് സിസോദിയ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.