ന്യൂഡൽഹി: മദ്രസയുടെ മറവിൽ ഔപചാരിക വിദ്യാഭ്യാസം നിഷേധിക്കുന്നതിനെതിരെ ശക്തമായ നടപടിയുമായി ദേശീയ ബാലവകാശ കമ്മീഷൻ. ഇസ്ലാമിക സംഘടനയായ ജാമിയത്ത് -ഉലമാ-ഇ-ഹിന്ദിന്റെ ‘ഓപ്പൺ സ്കൂളുകൾ” രാജ്യത്തുടനീളം പ്രവർത്തിക്കുന്നതായി കമ്മീഷൻ കണ്ടെത്തിയിരുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളുമായി ( എൻഐഒഎസ്) സഹകരിച്ചാണ് പ്രവർത്തനമാണ് സംഘടന അവകാശപ്പെടുന്നത്. ഇതിന് പിന്നാലെയാണ് സമഗ്രമായ അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് കമ്മീഷൻ എൻഐഒഎസിന് കത്തയച്ചത്.
പ്രായപൂർത്തിയാകാത്ത കുട്ടികളെ ഔപചാരിക വിദ്യാഭ്യാസത്തിൽ നിന്ന് മാറ്റി ഓപ്പൺ സ്‌കൂളുകളുടെ മറവിൽ ഇസ്‌ലാമിക വിദ്യാഭ്യാസം മാത്രം നൽകാനുള്ള നീക്കമാണ് നടക്കുന്നതെന്ന് കമ്മീഷൻ ആരോപിച്ചു. എൻഐഒഎസ് അസിസ്റ്റൻ്റ് ഡയറക്ടർ ഡോ. ഷൊയ്ബ് റാസ ഖാന്റെ ഒത്താശയോടെയാണ് ജാമിയത്ത് ഉലമ-ഇ-ഹിന്ദ് ഇത്തരം സ്ഥാപനങ്ങൾ ആരംഭിച്ചത്. പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിനായി ഏകദേശം 15 ലക്ഷം സ്‌കൂളുകൾ രാജ്യത്തുടനീളം പ്രവർത്തിക്കുമ്പോൾ ഇത്തരം ഓപ്പൺ സ്‌കൂളുകളുടെ ലക്ഷ്യത്തെ കുറിച്ചും കമ്മീഷൻ സംശയം ഉന്നയിച്ചു. ആർട്ടിക്കിൾ 21A പ്രകാരം ഔപചാരിക വിദ്യാഭ്യാസം കുട്ടികളുടെ ഭരണഘടനാപരമായ അവകാശമാണ്. എന്നാൽ അവകാശ ലംഘനമാണ് ഇത്തരം സ്ഥാപനങ്ങളിൽ നടക്കുന്നത്. അതിനാൽ മദ്രസകളിൽ നടക്കുന്ന ഓപ്പൺ സ്കൂളുകൾ അവസാനിച്ച് കുട്ടികളെ ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് സംയോജിപ്പിക്കണമെന്ന് കമ്മീഷൻ ആവശപ്പെട്ടു. നിയമലംഘനം നടത്താൻ ഇസ്ലാമിക സംഘടനയ്‌ക്ക് കൂട്ടു നിന്ന് എൻഐഒഎസ് ഉദ്യോഗസ്ഥരെ കുറിച്ച് അന്വേഷിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
മദ്രസകളിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ജാമിയത്ത് ഓപ്പൺ സ്കൂളിന്റെ വെബ്‌സൈറ്റ് അവകാശപ്പെടുന്നത്. ഉറുദു, അറബിക്, സൈക്കോളജി, ബിസിനസ്സ് സ്റ്റഡീസ്, ഇന്ത്യൻ ഹിസ്റ്ററി എന്നിവയാണ് പാഠ്യവിഷയം. ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിച്ചവർക്കാണ് പ്രവേശനം. ഇത്തരം സ്ഥാപനങ്ങളിലെ അദ്ധ്യാപക യോഗ്യതകൾ, വിദ്യാർത്ഥി പ്രവേശനം എന്നിവ സംബന്ധിച്ച വിവരങ്ങൾ കൈമാറാൻ എൻഐഒഎസിന് ദേശീയ ബാലവകാശ കമ്മീഷൻ നിർദ്ദേശം നൽകി.