ശ്രീനഗർ: ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ്സ് ഗാർഡൻ സന്ദർശകർക്കായി ഇന്ന് തുറക്കും. ലോക പ്രശസ്തമായ ദാൽ തടാകത്തിനും സബർവാൻ കുന്നുകൾക്കുമിടയിലാണ് ടുലിപ്സ് ഗാർഡൻ സ്ഥിതി ചെയ്യുന്നത്. വർഷം തോറും പതിനായിരക്കണക്കിന് വിനോദ സഞ്ചാരികളാണ് സന്ദർശനത്തിനായി ഗാർഡനിലെത്തുന്നത്.
മുപ്പത് ഹെക്ടർ വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ്‌സ് പൂന്തോട്ടമാണ് ഇന്ദിരാഗാന്ധി മെമ്മോറിയൽ ഗാർഡൻ. 73 ഇനങ്ങളിൽ 17 ലക്ഷത്തിലധികം പൂക്കൾ ഗാർഡനിലുണ്ട്. കശ്മീർ താഴ്വരയിൽ പൂകൃഷിയും വിനോദസഞ്ചാരവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2007-ലാണ് ഉദ്യാനം തുറന്നത്. ടുലിപ്സ് കൂടാതെ ഹയാസിന്ത്സ്, ഡാഫോഡിൽസ്, റാൻകുലസ് എന്നിവയും ഉദ്യാനത്തിലുണ്ട്.
നൂറുക്കണക്കിന് ഉദ്യാനപാലകർ രാപ്പകൽ അദ്ധ്വാനിച്ചാണ് പൂന്തോട്ടം സമയബന്ധിതമായി പൂർത്തിയാക്കിയത്. ആറ് മാസം മുമ്പ് തന്നെ ഇതിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കും. എല്ലാ വർഷവും മാർച്ച് മാസങ്ങളിലാണ് ഉദ്യാനം തുറക്കുക. കശ്മീരിലെ നീണ്ട ശൈത്യകാലത്തിന് ശേഷം പൂക്കുന്ന ആദ്യ പൂക്കളിൽ ഒന്നാണ് ടുലിപ്‌സ്. മാർച്ച് അവസാനം പൂക്കാൻ തുടങ്ങി ഏപ്രിൽ അവസാനം വരെ ഇത് തുടരുന്നു.
ഇത്തവണ പൂന്തോട്ടം കൂടുതൽ വർണാഭമാക്കാൻ മസ്കരി, സൈക്ലമെൻസ് എന്നിവയും നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഒരുമാസക്കാലമാണ് പൂന്തോട്ടം പൊതുജനങ്ങൾക്കായി തുറന്നു നൽകുന്നത്. വിദേശ വിനോദസഞ്ചാരികളുൾപ്പെടെ ഉദ്യാനം സന്ദർശിക്കാനായി കശ്മീരിലെത്തും. കഴിഞ്ഞ വർഷം 3.72 ലക്ഷം പേരാണ് ഉദ്യാനം സന്ദർശിച്ചത്.