ബെംഗളൂരു : വിവാദമായ ക്ഷേത്ര നികുതി ബില്ലിൽ ഒപ്പിടാൻ വിസമ്മതിച്ച് കർണാടക ഗവർണർ താവർചന്ദ് ഗെഹ്ലോട്ട് . ക്ഷേത്രങ്ങൾക്ക് മാത്രം നികുതി ചുമത്തുന്നതിൽ ഗവർണർ അതൃപ്തി പ്രകടിപ്പിച്ചുവെന്നാണ് സൂചന .
ഒരു കോടി രൂപയ്ക്ക് മുകളിൽ വരുമാനമുള്ള ക്ഷേത്രങ്ങളുടെ വരുമാനത്തിന് 10 ശതമാനം നികുതി നിർബന്ധമാക്കുന്നതാണ് ബിൽ. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ബിൽ ഫെബ്രുവരി 21 ന് അവതരിപ്പിക്കുകയും വിധാൻ സഭയിൽ പാസാക്കുകയും ചെയ്തിരുന്നു. എന്നാൽ, ഫെബ്രുവരി 23 ന് പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിൽ ബിൽ പരാജയപ്പെട്ടു.
നിയമസഭ പാസാക്കിയതിന് പിന്നാലെ ബില്ലിനെതിരെ സംസ്ഥാന വ്യാപകമായി വിമർശനം ഉയർന്നിരുന്നു. കോൺഗ്രസ് ഹിന്ദു വിരുദ്ധ നയങ്ങൾ നടപ്പാക്കുകയാണെന്ന ആരോപണവുമായി ബിജെപിയും രംഗത്തെത്തിയിരുന്നു. അതിനു പിന്നാലെയാണ് ഗവർണറും വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുന്നത് .“എന്തുകൊണ്ടാണ് മറ്റ് മത സ്ഥാപനങ്ങൾക്ക് നികുതി ചുമത്തരുത്? എന്തുകൊണ്ടാണ് ക്ഷേത്രങ്ങൾക്ക് മാത്രം നികുതി ചുമത്തുന്നത്? എന്നീ ചോദ്യങ്ങളും ഗവർണർ ഉന്നയിച്ചിട്ടുണ്ട്.
ഒരു കോടിയിൽ അധികം വരുമാനമുള്ള ക്ഷേത്രങ്ങളിൽ നിന്ന് 10 ശതമാനവും, 10 ലക്ഷം മുതൽ ഒരു കോടി രൂപ വരെ വരുമാനമുള്ള ക്ഷേത്രങ്ങളിൽ നിന്ന് 5 ശതമാനവും നികുതി പിരിക്കാൻ സർക്കാരിന് അധികാരം നൽകുന്നതായിരുന്നു ‘കർണാടക ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റിയൂഷൻസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് ബിൽ 2024”.