ന്യൂഡൽഹി: 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് അറിയിച്ച് ഗാസിയാബാദ് എംപിയും കേന്ദ്രമന്ത്രിയുമായ ജനറൽ വികെ സിംഗ്. സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമായ സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
“ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. ബുദ്ധിമുട്ടുള്ള തീരുമാനമാണ്. എന്റെ രാജ്യത്തെ സേവിക്കാനായി മറ്റൊരു രീതിയിൽ ഞാൻ സമയം കണ്ടെത്തും. അതിനായി പുതിയ മാർഗവും ഊർജ്ജവും കണ്ടെത്തേണ്ടതുണ്ട്. ഒരു സൈനികൻ എന്ന നിലയിൽ എന്റെ രാജ്യത്തെ സേവിക്കുന്നതിനായി ജീവിതം ഉഴിഞ്ഞുവച്ചു”.
“ഗാസിയാബാദിനെ ലോകോത്തര നിലവാരമുള്ള നഗരമാക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി ഞാൻ കഴിഞ്ഞ പത്ത് വർഷമായി പ്രയത്നിച്ചു. ഈ യാത്രയിൽ ബിജെപി നേതാക്കളിൽ നിന്നും ഗാസിയാബാദിലെ ജനങ്ങളിൽ നിന്നും വിലമതിക്കാനാവാത്ത സ്നേഹമാണ് എനിക്ക് ലഭിച്ചത്”.
“തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല എന്നത് ഒരുപാട് ആലോചിച്ച് ഞാനെടുത്ത തീരുമാനമാണ്. ജനങ്ങളുടെ സ്നേഹവും പിന്തുണയും വിശ്വാസവും എന്നെ എന്നും പ്രചോദിപ്പിച്ചിരുന്നു. രാജ്യത്തിനും എല്ലാ ഭാരതീയർക്കും വേണ്ടിയുള്ള എന്റെ സേവനം പുതിയ രൂപത്തിൽ തുടരും”- വികെ സിംഗ് എക്സിൽ കുറിച്ചു.