വയനാട്: രാഹുലിന്റെ വികസന വിരുദ്ധ രാഷ്ട്രീയത്തിനെതിരെ ശക്തമായ പോരാട്ടം നടത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വയനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ കെ. സുരേന്ദ്രൻ. രാഹുലിനെതിരെ മത്സരിക്കണമെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഈ ഭാരിച്ച ഉത്തരവാദിത്വം സന്തോഷത്തോടെ ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ അഞ്ചാം ഘട്ട പട്ടിക പുറത്തുവന്നതിന് ശേഷം വയനാട്ടിൽ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
”വയനാടുമായി നല്ലൊരു ബന്ധമാണ് എനിക്കുള്ളത്. വയനാട്ടിൽ യുവമോർച്ച പ്രസിഡന്റായാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. വയനാട് എന്റെ മണ്ണാണ്. നിലവിലെ എംപിയായ രാഹുലും മറ്റ് സ്ഥാനാർത്ഥിയും ടൂറിസ്റ്റ് വിസയിൽ എത്തിയവരാണ്. രാഹുൽ ഇവിടെ ഇത്രയും കാലം എംപിയായി ഭരിച്ചു. എന്ത് വികസനമാണ് വയനാട്ടിലെ ജനങ്ങൾക്കായി അദ്ദേഹം കൊണ്ടുവന്നത്? രാഹുലിന്റെ വികസന വിരുദ്ധ രാഷ്ട്രീയത്തിനെതിരെ ശക്തമായ മത്സരം കാഴ്ചവയ്ക്കാൻ അവസരം നൽകിയ പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ഈ അവസരത്തിൽ നന്ദി പറയുന്നു.
മറ്റ് ജില്ലകളുമായി താരതമ്യം ചെയ്യുമ്പോൾ വികസന പ്രതിസന്ധി ഏറ്റവുമധികം നേരിടുന്ന ജില്ലയാണ് വയനാട്. അടിസ്ഥാന സൗകര്യങ്ങൾ പോലും വേണ്ട രീതിയിൽ ലഭിക്കാതെ കിടക്കുന്ന വനവാസി കുടുംബങ്ങളേറെയാണ്. വികസന പ്രതിസന്ധി നേരിടുന്ന മണ്ഡലത്തെ മികച്ച രീതിയിൽ മുൻനിരയിലെത്തിക്കാനുള്ള അവസരം കൂടിയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ പടയാളി എന്ന നിലയിൽ വയനാട്ടിലെ ജനങ്ങൾക്കായി മത്സരിക്കും”- കെ. സുരേന്ദ്രൻ പറഞ്ഞു.