ജനീവ: ഭീകരർക്ക് അഭയവും പിന്തുണയും നൽകുന്ന രാജ്യത്തിന് മനുഷ്യാവകാശങ്ങളെക്കുറിച്ച് അഭിപ്രായം പറയാൻ യോഗ്യതയില്ലെന്ന് ഇന്ത്യ. ഇന്റർ-പാർലമെന്ററി യൂണിയനിലാണ് (ഐപിയു) പാകിസ്താനെതിരെ ഇന്ത്യ ആഞ്ഞടിച്ചത്. ഇന്ത്യൻ പ്രതിനിധി സംഘത്തെ പ്രതിനിധീകരിച്ച് രാജ്യസഭാ ഉപാദ്ധ്യക്ഷൻ ഹരിവംശ് നാരായൺ സിംഗാണ് ഐപിയുവിൽ പ്രസ്താവന നടത്തിയത്.
കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്ന് ജനീവയിൽ നടന്ന ഐ.പി.യുവിന്റെ 148-ാം സമ്മേളനത്തിൽ ഹരിവംശ് നാരായൺ സിംഗ് ആവർത്തിച്ച് വ്യക്തമാക്കി. ‘ എന്റെ രാജ്യത്തിനെതിരെ പാകിസ്താൻ നടത്തിയ അപകീർത്തികരമായ പരാമർശങ്ങളെ പൂർണ്ണമായും നിരാകരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ഇന്ത്യൻ ജനാധിപത്യത്തെ പലരും മാതൃകയാക്കുന്നതിൽ എനിക്ക് അഭിമാനമുണ്ട്’, ഹരിവംശ് സിംഗ് പറഞ്ഞു.
അസംബന്ധമായ ആരോപണങ്ങളും തെറ്റായ വിവരണങ്ങളും കൊണ്ട് ഐപിയുടെ മഹത്വം പാകിസ്താൻ ഇല്ലാതാക്കുകയാണെന്ന് ഹരിവംശ് സിംഗ് ചൂണ്ടിക്കാട്ടി. ജമ്മുകശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ എല്ലായ്പ്പോഴും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ആരുടെയും ഗൂഢ നീക്കങ്ങൾക്കോ പ്രചാരണങ്ങൾക്കും ഈ വസ്തുതയെ മറികടക്കാൻ കഴിയില്ല. മനുഷ്യാവകാശങ്ങൾക്കുവേണ്ടി പോരാടുമെന്ന് അവകാശപ്പെടുന്ന പാകിസ്താൻ, ‘ഭീകര ഫാക്ടറികൾ’ അവസാനിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
യുഎൻ സുരക്ഷാ കൗൺസിൽ ഭീകരരായി പ്രഖ്യാപിച്ചവർക്ക് അഭയം നൽകുന്ന നികൃഷ്ടമായ റെക്കോർഡുള്ള രാജ്യമാണ് പാകിസ്താൻ. അൽ-ഖ്വയ്ദയുടെ സ്ഥാപകൻ ഒസാമ ബിൻ ലാദനെ പാകിസ്താനിലാണ് കണ്ടെത്തിയതെന്ന കാര്യം ഐപിയുവിനെ ഓർപ്പിച്ച് കൊണ്ടാണ് ഹരിവംശ് സിംഗ് പ്രസ്താവന ഉപസംഹരിച്ചത്.
കഴിഞ്ഞ മാസം, ഐക്യരാഷ്ട്രസഭയുടെ 55-ാമത് മനുഷ്യാവകാശ കൗൺസിൽ യോഗത്തിലും ഇന്ത്യ പാകിസാതാനെ രൂക്ഷമായി വിമർശിച്ചിരുന്നു. സ്വന്തം രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന പീഡനത്തേയും അതിക്രമത്തേയും ന്യായീകരിക്കുകയും മനുഷ്യാവകാശത്തെ ഒരിക്കലും അംഗീകരിക്കുകയും ചെയ്യാത്ത ഒരു രാജ്യത്തിന് ഇന്ത്യയെ കുറിച്ച് പറയാൻ അവകാശമില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് അന്ന് നൽകിയത്.