കൊല്ലം: ചന്ദനത്തോപ്പ് ഐടിഐയിൽ നടനും കൊല്ലം എൻഡിഎ സ്ഥാനാർത്ഥിയുമായ കൃഷ്ണകുമാർ ജിയെ തടഞ്ഞ് എസ്എഫ്‌ഐ പ്രവർത്തകർ. കോളേജ് സന്ദർശിച്ച കൃഷ്ണകുമാർ സ്റ്റേജിൽ കയറി സംസാരിക്കാനൊരുങ്ങുമ്പോൾ എസ്എഫ്‌ഐ പ്രവർത്തകർ തടയുകയായിരുന്നു. എന്നാൽ പ്രതിഷേധത്തെ അവഗണിച്ച് അദ്ദേഹം പ്രസംഗം പൂർത്തിയാക്കി. എവിടെയോ കിടക്കുന്ന ചെഗുവരയെ എസ്എഫ്‌ഐക്കാർ സ്വാഗതം ചെയ്‌തെന്നും ഭാരതീയനായ തന്നെ തടയുകയായിരുന്നുവെന്നും കൃഷ്ണകുമാർ തുറന്നടിച്ചു.
” തെരഞ്ഞെടുപ്പ് പ്രചാരണത്തിനോടനുബന്ധിച്ചാണ് ചന്ദനത്തോപ്പ് ഐടിഐയിൽ എത്തിയത്. എനിക്ക് മുമ്പ് എത്തിയ എൽഡിഎഫ് സ്ഥാനാർത്ഥി മുകേഷിനെയും യുഡിഎഫ് സ്ഥാനാർത്ഥി പ്രേമചന്ദ്രനെയും വിദ്യാർത്ഥികൾ തടഞ്ഞില്ല. എന്നാൽ ഞാൻ അവിടേക്ക് എത്തിയപ്പോൾ കണ്ടത് ചെഗുവരയ്‌ക്ക് സ്വാഗതം പക്ഷേ നരേന്ദ്രമോദിക്കും കൃഷ്ണകുമാറിനും സ്വാഗതമില്ലെന്നാണ്. തികച്ചും അക്രമ രാഷ്‌ട്രീയത്തിന്റെ തെളിവാണിത്. വികസനം നടപ്പാക്കുന്നതിനെതിരെ ശബ്ദമുയർത്തുന്നവരാണ് ഇപ്പോൾ എനിക്കെതിരെയും നരേന്ദ്രമോദിക്കെതിരെയും ശബ്ദമുയർത്തിയിരിക്കുന്നത്. കോളേജിൽ ഇത്തരത്തിലൊരു അക്രമ രാഷ്‌ട്രീയത്തിന്റെ ആവശ്യകതയില്ലെന്ന് വിദ്യാർത്ഥികൾ ആദ്യം മനസിലാക്കണം”- കൃഷ്ണകുമാർ ജി പറഞ്ഞു.
കോളേജിൽ നിലനിന്നിരുന്ന പാർട്ടി സംഘർഷമാണ് എൻഡിഎ സ്ഥാനാർത്ഥിയെ വിലക്കുന്നതിലേക്ക് നയിച്ചത്. ഇതോടെ എസ്എഫ്‌ഐ പ്രവർത്തകരും മറ്റ് വിദ്യാർത്ഥികളും തമ്മിൽ സംഘർഷം രൂപപ്പെടുകയും എസ്എഫ്‌ഐ പ്രവർത്തകർ കൃഷ്ണകുമാർ സ്റ്റേജിൽ കയറുന്നത് തടയുകയും ചെയ്തു. എന്നാൽ പ്രതിഷേധങ്ങൾ അവഗണിച്ച് കൃത്യമായ രാഷ്‌ട്രീയ ചർച്ചയാണ് അദ്ദേഹം നടത്തിയത്. അക്രമ രാഷ്‌ട്രീയം ഒന്നിനും പരിഹാരമല്ലെന്നും മറ്റ് പാർട്ടിയിലെ സ്ഥാനാർത്ഥികളുമായി മികച്ച സൗഹൃദമാണ് നിലനിൽക്കുന്നതെന്നും അവർക്കില്ലാത്ത പ്രശ്‌നങ്ങൾ വിദ്യാർത്ഥികൾക്ക് വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.