തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെയുള്ള മാസപ്പടിക്കേസിൽ നിയമോപദേശം തേടി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. വീണ വിജയനും എക്സാലോജിക്, സിഎംആർഎൽ എന്നീ കമ്പനികൾക്കും നോട്ടീസ് നൽകുന്നതിലാണ് നിയമോപദേശം തേടിയത്. എക്സാലോജിക്കിന് പണം നൽകിയ എല്ലാ കമ്പനികൾക്കും നോട്ടീസ് നൽകും.
ശേഖരിച്ച തെളിവുകളും രേഖകളും കേസിൽ നിർണായകമായിരിക്കും. കേസിൽ ഇഡി അന്വേഷണത്തിന് തടയിടാൻ വീണ വിജയനും, എക്സാലോജിക്കും നിയമ നീക്കങ്ങൾ തുടങ്ങിയതോടെയാണ് നിയമോപദേശം തേടാൻ ഇഡിയും തീരുമാനിച്ചത്. മാസപ്പടിക്കേസിൽ ഇസിഐആർ രജിസ്റ്റർ ചെയ്ത് ഇഡി അന്വേഷണം ആരംഭിച്ചിരുന്നു.
ഇസിഐആർ രജിസ്റ്റർ ചെയ്തതോടെ ഇഡി ഔദ്യോഗികമായി അന്വേഷണത്തിലേക്ക് കടക്കുകയായിരുന്നു. എസ്എഫ്ഐഒയുടെ അന്വേഷണം പുരോഗമിക്കുന്നതിനിടെ ശേഖരിച്ച വിവരങ്ങളനുസരിച്ച് മാസപ്പടി കേസിൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി അന്വേഷണത്തിലേക്ക് കടന്നത്.
കരിമണൽ കമ്പനിയിൽ നിന്ന് പണം വാങ്ങിയെന്ന കേസാണ് നിലവിൽ അന്വേഷിക്കുന്നത്. നൽകാത്ത സേവനത്തിന് ലക്ഷങ്ങൾ കൈപ്പറ്റിയതാണ് വീണാ വിജയനെതിരെ ഉയരുന്ന പ്രധാന ആരോപണം.