വയനാട്: കരുവന്നൂരിൽ മാത്രമല്ല സിപിഎമ്മിന് എല്ലാ ജില്ലകളിലും രഹസ്യ അക്കൗണ്ടുകളുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. നോട്ട് നിരോധന സമയത്ത് സമാഹരിച്ച പണമെല്ലാം സഹകരണ ബാങ്കുകളിലാണ് സിപിഎം നിക്ഷേപിച്ചത്. ആ സമയത്ത് മുഖ്യമന്ത്രി സമരം ചെയ്തത് ഈ കള്ളപ്പണം സംരക്ഷിക്കാൻ വേണ്ടിയായിരുന്നുവെന്നും സുരേന്ദ്രൻ കൽപ്പറ്റയിൽ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ച കള്ളപ്പണം വീണ്ടെടുത്ത് പണം നഷ്ടമായവർക്ക് നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. കോൺഗ്രസ് – സിപിഎം തീവെട്ടിക്കൊള്ളയ്ക്ക് ഇരയായവർക്കൊപ്പമാണ് കേന്ദ്ര സർക്കാരും ബിജെപിയും. വയനാട് ജില്ലയിൽ പുൽപ്പള്ളി സഹകരണ ബാങ്കിലും അഴിമതി നടന്നു. കോൺഗ്രസാണ് ഇതിന് പിന്നിൽ. സിപിഎമ്മും കോൺഗ്രസും നടത്തിയ സഹകരണകൊള്ളയെല്ലാം പുറത്തുകൊണ്ടുവരുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, കരുവന്നൂരിൽ സിപിഎമ്മിനെതിരായ ഇഡിയുടെ കണ്ടെത്തലിൽ മാദ്ധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല.
10 മണി വരെയാണ് വാർത്താ സമ്മേളനമെന്ന് അറിയിച്ചിട്ടുണ്ടായിരുന്നുവെന്നും, മറുപടി നൽകാതെ താൻ മടങ്ങിയെന്ന് വാർത്ത നൽകാമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.