ആലപ്പുഴ: എല്ലാവരെയും മണ്ടന്മാരാക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്നതെന്ന് പ്രീതി നടേശൻ. ജനങ്ങൾക്കൊന്നും യാതൊന്നും അറിയില്ലെന്ന തരത്തിലാണ് ഇവരുടെ പെരുമാറ്റവും രീതികളും. ഞാൻ പൗരത്വം കൊടുക്കില്ലെന്നാണ് പിണറായി വിജയൻ പറഞ്ഞത്. എന്നാൽ മുഖ്യമന്ത്രിക്ക് പൗരത്വം കൊടുക്കാനുള്ള അധികാരമില്ലെന്നതാണ് വാസ്തവം. ഇത്തരത്തിലുള്ള വിഡ്ഢിത്തരമാണ് മുഖ്യമന്ത്രി പറയുന്നതെന്നും അവർ തുറന്നടിച്ചു. കേരളമൊരു രാജ്യമായി മാറിയോ എന്നും അവർ പരിഹാസിച്ചു.
പാർട്ടി മാറി ഭരിച്ചാൽ മാത്രമേ കേരളത്തിന് രക്ഷപ്പെടാൻ സാധിക്കുകയുള്ളൂവെന്ന് പ്രീതി നടേൻ വ്യക്തമാക്കി. കേരളം, നരേന്ദ്ര മോദിയുടെ മേൽനോട്ടത്തിലെത്തിയാൽ മാറ്റങ്ങളുടെ നിര തന്നെ സംഭവിക്കും. അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായാൽ മാത്രമേ വികസനം യാഥാർത്ഥ്യമാകൂ. ഞൊടിയിടയിൽ സഞ്ചരിക്കുന്നതിനായി വന്ദേ ഭാരത് കേരളത്തിന് നൽകിയത് ഒരു ഉദാഹരണം മാത്രം. ആരും ആവശ്യപ്പെട്ടിട്ടല്ല അവയൊക്കെ കേരളത്തിന് നൽകുന്നത്. നമുക്ക് എന്താണ് ആവശ്യമുള്ളതെന്ന് കേന്ദ്രത്തിനറിയാം- അവർ പറഞ്ഞു.
ഇതര സംസ്ഥാന തൊഴിലാളികളെ എത്തിച്ച് കേരളത്തെ നശിപ്പിക്കുകയാണ് സർക്കാർ. സ്ത്രീകൾക്കും കുട്ടികൾക്കും ജീവിക്കാൻ സാധിക്കാത്ത സ്ഥിതി സൃഷ്ടിക്കുകയാണ്. കേന്ദ്ര സർക്കാർ പ്രത്യേകം പരിഗണിക്കുന്ന വിഭാഗമാണ് സ്ത്രീകൾ. സർവ മേഖലയിലും സ്ത്രീ മുന്നേറ്റമാണ് മോദി സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. ജനങ്ങളാണ് ശക്തി. സംസ്കാരമാണ് ജീവനാഡിയെന്നും അന്യം നിന്ന് കൊണ്ടിരിക്കുന്ന ഭാരതീയ സംസ്കാരങ്ങളെ തിരികെ കൊണ്ടുവരാൻ കേന്ദ്രം ശ്രമിക്കുന്നുവെന്നും അവർ പറഞ്ഞു. ആലപ്പുഴ മണ്ഡലത്തിൽ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രീതി നടേശൻ.