ന്യൂഡൽഹി: 140 പേരുടെ ജീവനെടുത്ത, ക്രോക്കസ് സിറ്റി ഹാൾ ഭീകരാക്രമണത്തെ അപലപിച്ച് അജിത് ഡോവൽ. കസാഖിസ്ഥാനിലെ അസ്താനയിൽ വച്ച് ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (SCO) സംഘടിപ്പിച്ച സുരക്ഷാ ഉപദേഷ്ടാക്കളുടെ (NSA) യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
Shri Ajit Doval, NSA led 🇮🇳 delegation at 19th Meeting of Secretaries of Security Council of @sco_rblx in #Astana 🇰🇿. NSA Ajit Doval also called on the President of Kazakhstan @TokayevKZ along with Representatives of other Member States.@nagentv @MEAIndia @AnandPrakashIFS pic.twitter.com/B7lwm7Ku7a
— IndiaInKazakhstan (@indembastana) April 3, 2024
മാർച്ച് 22ന് മോസ്കോയിൽ വച്ചു നടന്ന ഭീകരാക്രമണം തീർത്തും അപലപനീയമാണെന്നും ഭീകരവാദ ഭീഷണിയെ നേരിടാൻ റഷ്യൻ ഫെഡറേഷനിലെ സർക്കാരിനും ജനങ്ങൾക്കും ഭാരതം ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും റഷ്യൻ സുരക്ഷാ ഉപദേഷ്ടാവ് നിക്കോളായ് പത്രുഷേവിനോട് അജിത് ഡോവൽ പറഞ്ഞു. “അതിർത്തി കടന്നുള്ള ഭീകരതയടക്കം ഏതൊരു ഭീകരപ്രവർത്തനവും ന്യായീകരിക്കാൻ കഴിയാത്തതാണ്. ആര്, എവിടെനിന്ന്, ആർക്കുവേണ്ടി, ഏത് സാഹചര്യത്തിൽ ചെയ്തതായാലും ഭീകരപ്രവർത്തനത്തെ ന്യായീകരിക്കാനാകില്ല. എന്തുവില കൊടുത്തും ഭീകരതയെ ഫലപ്രദമായി അതിവേഗം നേരിടണം. ഭീകരവാദത്തെ ചെറുക്കുന്നതിൽ ഇരട്ടനിലപാട് സ്വീകരിക്കുന്നത് നിർത്താൻ രാജ്യങ്ങൾ തയ്യാറാകണം. തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഫണ്ട് സ്വരൂപിക്കുന്നവരും, സ്പോൺസർമാരും, സഹായികളും നിയമത്തിന്റെ മുന്നിലെത്തണമെന്നും ഡോവൽ ചൂണ്ടിക്കാട്ടി.
SCO റീജിയണിൽ പല ഭീകരസംഘടനകളും തുടർച്ചയായ ഭീഷണിയാവുകയാണ്. അൽ-ഖ്വയ്ദയും അവരുടെ ഉപസംഘടനകളും,ഇസ്ലാമിക് സ്റ്റേറ്റും, പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്കർ-ഇ-ത്വയ്ബയും ജെയ്ഷെ മുഹമ്മദുമടക്കം യുഎൻ സുരക്ഷാ കൗൺസിൽ പട്ടികപ്പെടുത്തിയ ഭീകരസംഘടനകൾ നിരന്തരമായ ഭീഷണിയാണ് ഉയർത്തുന്നതെന്നും ഡോവൽ സൂചിപ്പിച്ചു. അതിർത്തി കടന്നുള്ള ആയുധക്കടത്തിനും ലഹരിക്കടത്തിനുമായി ഡ്രോണുകൾ ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളാണ് ഭീകരർ ഉപയോഗിക്കുന്നത്. ഇതിനെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകതയും ഡോവൽ എടുത്തുപറഞ്ഞു.