വയനാട്: ലോക്സഭ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്ന് ജനവിധി തേടുന്ന രാഹുലിന് 9.24 കോടിയുടെ ആസ്തി. നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ചിരിക്കുന്ന സത്യവാങ് മൂലത്തിലാണ് സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ തന്റെ വരുമാനം 1.02 കോടിയാണെന്നും സത്യവാങ്മൂലത്തിൽ രാഹുൽ ചൂണ്ടിക്കാട്ടി.
പണം, ചെക്ക് വിശദാംശങ്ങൾ, ഇക്വിറ്റികൾ, മ്യൂച്വൽ ഫണ്ടുകൾ, സേവിംഗ്സ് അക്കൗണ്ട്, സോവറിൻ ഗോൾഡ് ബോണ്ടുകൾ തുടങ്ങിയവയിൽ നിന്നാണ് 9.24 കോടി രൂപയുടെ ആസ്തി. വാടക, എംപി ശമ്പളം, റോയൽറ്റി വരുമാനം, ബാങ്കുകളിൽ നിന്നുള്ള പലിശ, ബോണ്ടുകൾ, ലാഭവിഹിതം, മ്യൂച്വൽ ഫണ്ടുകളിൽ നിന്നും ഓഹരികളിൽ നിന്നുമുള്ള മൂലധന നേട്ടം എന്നിവയിൽ നിന്നാണ് മറ്റു വരുമാനം ലഭിക്കുന്നതെന്നും പറയുന്നു. 49,79,184
രൂപയുടെ ബാധ്യതയുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
മാർച്ച് 15 വരെ കൈവശം 55,000 രൂപയും സേവിംഗ്‌സ് അക്കൗണ്ടിൽ 26 ലക്ഷം രൂപയുമുണ്ട്. വിവിധ ഓഹരി വിപണികളിൽ 4.33 കോടിയും മ്യൂച്വൽ ഫണ്ടുകളിൽ 3.81 കോടിയും നിക്ഷേപിച്ചിട്ടുണ്ട്. വാണിജ്യ കെട്ടിടങ്ങൾ, കാർഷികേതര, കൃഷിഭൂമി എന്നിവയുൾപ്പെടെ 11.15 കോടിയുടെ സ്വത്തുക്കളുണ്ടെന്നും ചൂണ്ടിക്കാട്ടി.
ഇത് രണ്ടാം തവണയാണ് രാഹുൽ വയനാട്ടിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുന്നത്. ഇടയ്‌ക്കിടെ മാത്രം വയനാട്ടിലേക്ക് എത്തുന്നതും മണ്ഡലത്തിന്റെയും ജില്ലയുടെയും വികസനത്തിന് പ്രധാന്യം നൽകാത്തതും രാഹുലിനെതിരായ ജനവികാരം ശക്തമാക്കിയിട്ടുണ്ട്.