ജയ്പൂർ: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പിൽ വിജയിക്കാനല്ല, അഴിമതിക്കാരെ രക്ഷിക്കാനാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടത്തുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജസ്ഥാനിലെ അജ്മീറിൽ സംഘടിപ്പിച്ച തെരഞ്ഞടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
“കുടുംബവാഴ്ചയുടെയും അഴിമതിക്കാരുടെയും പാർട്ടിയാണ് കോൺഗ്രസ്. മോദിക്കെതിരെ എത്ര ശബ്ദമുയർത്തിയാലും ഞങ്ങൾ അഴിമതിക്കെതിരെ പോരാടുക തന്നെ ചെയ്യും. രാജ്യത്തെ പാവപ്പെട്ട സമൂഹത്തോടൊപ്പം ശക്തമായി മോദി സർക്കാർ നിൽക്കുന്നു. അതുകൊണ്ടാണ് അവർക്ക് മോദിയോട് ഇത്ര ദേഷ്യം. ജനങ്ങളുടെ പണം കൊള്ളയടിക്കാനാണ് അവർ എന്നും ശ്രമിക്കുന്നത്. കോൺഗ്രസിന്റേത് ദുർഭരണമാണ്. അഴിമതിയെ നീക്കൂ എന്ന് ഞങ്ങൾ പറയുമ്പോൾ അഴിമതിക്കാരെ രക്ഷിക്കൂവെന്നാണ് കോൺഗ്രസ് പറഞ്ഞുകൊണ്ടിരിക്കുന്നത്”.
‘2047-ഓടെ ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. കോൺഗ്രസ് ഭരണത്തിലായിരുന്നപ്പോൾ രാജ്യത്തെ യുവാക്കളുടെ ജീവിതം തകർന്നു. ണ്സ ഹോദരിമാരുടെയും പെൺമക്കളുടെയും സന്തോഷവും സമാധാനവും അവർ നശിപ്പിച്ചു. സ്ത്രീകളുടെ സുരക്ഷിതത്വം മോദിയുടെ ഉറപ്പാണ്. ഇന്ന് നമ്മുടെ പെൺമക്കൾ കായിക രംഗത്ത് വലിയ നേട്ടങ്ങൾ സ്വന്തമാക്കുന്നു. ശാസ്ത്രലോകത്ത് അവർ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു. വനിതാ പൈലറ്റുമാരുൾപ്പെടെ നമ്മുടെ രാജ്യത്തിന് അഭിമാനമായി മാറുകയാണ്’.
‘അഴിമതിക്കെതിരായ മോദിയുടെ പോരാട്ടം ഇനിയും തുടരും. മോദി സർക്കാരിന്റെ മൂന്നാം ടേം അടുക്കാൻ പോവുകയാണ്. കഴിഞ്ഞ10 വർഷം സ്വീകരിച്ച തീരുമാനങ്ങളെക്കാൾ വലിയ തീരുമാനങ്ങൾ എടുക്കാൻ ഞങ്ങൾ തയ്യാറായിട്ടുണ്ട്. അതുകൊണ്ടാണ് ഞാൻ ഇപ്പോഴും പറയുന്നത്, കഴിഞ്ഞ പത്ത് വർഷമായി നിങ്ങൾ കണ്ടത് വെറും ട്രെയിലർ മാത്രമാണ്. ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്’- പ്രധാനമന്ത്രി പറഞ്ഞു.