ന്യൂഡൽഹി: കൊട്ടിഘോഷിച്ചാണ് ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയത്. ദിവസങ്ങൾ പിന്നിട്ടിട്ടും വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്കാണ് കോൺഗ്രസ് നീങ്ങുന്നതെന്നാണ് വാസ്തവം. രാഹുലിന്റെ പ്രിയപ്പെട്ട വിദേശ നഗരങ്ങളായ ന്യൂയോർക്കിന്റെയും തായ്ലൻഡിന്റെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. പ്രകടന പത്രികയിലും വ്യക്തമാകുന്നുവെന്നാണ് വിമർശനം.
സംഭവത്തിന് പിന്നാലെ കോൺഗ്രസിന് ട്രോൾമഴയാണ്. കോൺഗ്രസിന്റെ പ്രകടന പത്രികയാണോ അതോ രാഹുലിന്റെ അവധിക്കാല യാത്രയുടെ പദ്ധതിയാണോ പുറത്തിറക്കിയതെന്നാണ് ബിജെപി ഐടി സെൽ ഇൻ ചാർജ് അമിത് മാളവ്യ പരിഹസിച്ചത്. തെരഞ്ഞെടുപ്പിന് ശേഷം രാഹുൽ തായ്ലൻഡിൽ അവധി ആഘോഷിക്കാൻ പോയാൽ അതിൽ അതിശയിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ മുതിർന്ന ഉപദേഷ്ടാവ് കാഞ്ചൻ ഗുപ്തയും രാഹുൽ ഗാന്ധിയെ പരിഹസിച്ചു. നെഹ്റു കുടുംബത്തിന്റെ പ്രിയപ്പെട്ടയിടമാണ് തായ്ലൻഡ്. എവിടെയാണെങ്കിലും നിഴൽ തായ്ലൻഡിൽ തന്നെയാകുമെന്നാണ് കോൺഗ്രസ് പ്രകടന പത്രികയിലൂടെ വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഭാരതത്തെയും പ്രധാനമന്ത്രിയെയും നിരന്തരം വിമർശിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന രാഹുലും പാർട്ടിയും ഭാരതീയ സംസ്കാരത്തെയാണ് അപമാനിച്ചത്. ആരാണ് പ്രകടന പത്രിക തയ്യാറാക്കിയതെന്ന് എങ്കിലും കോൺഗ്രസ് അറിയണമെന്നും യാതൊരു ഗൗരവമില്ലാതെയാണ് പത്രിക തയ്യാറാക്കിയിരിക്കുന്നെതന്നുമാണ് ബിജെപി വക്താവ് സുധാംശു ത്രിവേദി വിമർശിച്ചത്. ചിത്രങ്ങൾ അബദ്ധവശാൽ ഉപയോഗിച്ചതാണെങ്കിൽ പ്രശ്നമില്ല. എന്നാൽ ഇവ കൃത്യമായ ധാരണയോടെയാണ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിദേശ ഫോട്ടോകൾ കടമെടുത്താണ് ഇപ്പോൾ കോൺഗ്രസ് രാജ്യത്തെ അപമാനിക്കുന്നതെന്നും ത്രിവേദി തുറന്നടിച്ചു.