തിരുവനന്തപുരം: സംസ്ഥാനത്ത് മാർക്സിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ അക്രമത്തിന് കോപ്പുകൂട്ടുകയാണെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. കണ്ണൂരിലെ ബോംബ് സ്ഫോടനത്തിൽ നിന്നും ഇക്കാര്യം വ്യക്തമായി മനസിലാക്കാമെന്നും കൃഷ്ണദാസ് പറഞ്ഞു. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് സിപിഎം ആസൂത്രിതമായി നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പിൽ പരാജയം മണക്കുന്നതിനാലാണ് അവസാനത്തെ ആയുധമായ അക്രമം സിപിഎം ഇറക്കുന്നത്. കണ്ണൂരിലെ ഇടതു സ്ഥാനാർഥിക്ക് അറിയാവുന്നവരാണ് എല്ലാ പ്രതികളും. അക്രമ സാധ്യത മനസ്സിലാക്കി ഇലക്ഷൻ കമ്മീഷൻ വിഷയത്തിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എൻഡിഎ സഖ്യം സംസ്ഥാനത്ത് ഇത്തവണ വിജയിക്കുമെന്ന് ഉറപ്പായതോടെ ഇൻഡി സഖ്യം വോട്ട് മറിക്കാൻ ശ്രമം തുടങ്ങി. തിരുവനന്തപുരത്താണ് അതിന്റെ പ്രവർത്തനം കൂടുതലും നടക്കുന്നത്. തൃശൂരിൽ എൽഡിഎഫിന് വേണ്ടി യുഡിഎഫ് വോട്ട് മറിക്കുകയാണ്. ഈ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ മനസിലാകും രാജ്യത്ത് ആർക്കാണ് സ്ഥാനമുള്ളതെന്ന്. സിപിഎമ്മിന് രണ്ടും മൂന്നുമല്ല അതിനും താഴെയായിരിക്കും ഉണ്ടാകുന്നതെന്നുംപി കെ കൃഷ്ണദാസ് പറഞ്ഞു.