പട്ന: എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിഹാറിലെ നവാഡയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു മൂന്നാം മോദി സർക്കാർ അധികാരത്തിലെത്തുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
“ഞാൻ കഠിനാധ്വാനം ചെയ്യുന്നു. കാരണം എനിക്ക് നിങ്ങളെ കാണണം. ജനങ്ങളിൽ നിന്നാണ് എനിക്ക് ശക്തി ലഭിക്കുന്നത്. അതിനാലാണ് ഞാൻ നിങ്ങൾക്കിടയിലേക്ക് വരുന്നത്. വിശ്രമിക്കാൻ ആവശ്യപ്പെടുന്നവരോട് എനിക്ക് ഒന്നുമാത്രമേ പറയാനുള്ളൂ. കഴിഞ്ഞ പത്ത് വർഷം നടന്നത് ട്രെയിലർ മാത്രമാണ്. വലിയ വികസന പ്രവർത്തനങ്ങൾ ഇനി വരാനിരിക്കുകയാണ്. നമ്മുടെ പ്രവർത്തനങ്ങൾ നിർത്തേണ്ടതില്ല, ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. പുതിയ ഉയരങ്ങൾ താണ്ടേതുണ്ട്”.
“കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ രാജ്യത്തിന്റെ വികസനം മുൻനിർത്തിയുള്ള തീരുമാനങ്ങളും പ്രവർത്തനങ്ങളും എല്ലാവരും കണ്ടതാണ്. രാജ്യത്തിനകത്തും ബിഹാറിലും അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ മോദി സർക്കാർ നടപ്പിലാക്കി. റെയിൽവേ സ്റ്റേഷനുകൾ, ട്രെയിനുകൾ എന്നിവ വർദ്ധിപ്പിച്ചു’- പ്രധാനമന്ത്രി പറഞ്ഞു.
‘അയോദ്ധ്യാ രാമക്ഷേത്രം നിർമ്മിക്കുമെന്ന് മോദി ഉറപ്പ് നൽകിയിരുന്നു. ഇന്ന് മഹത്തായ രാമക്ഷേത്രത്തിന്റെ കൊടുമുടി ആകാശം തൊടുകയാണ്. കോൺഗ്രസും ആർജെഡിയും ക്ഷേത്രത്തിന്റെ നിർമാണം തടയാൻ ശ്രമിച്ചു. രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ അവർ എതിർത്തിരുന്നു. ക്ഷേത്രത്തിലെത്തിയവരെ അവർ പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കി. ഒരു വോട്ട് നേടാൻ പോലും കോൺഗ്രസിനും ആർജെഡിക്കും അർഹതയില്ല’.
‘മോദിയുടെ ഉറപ്പുകൾ ഇൻഡി സഖ്യത്തെ പ്രയാസത്തിലാക്കുന്നു. അവർക്ക് അത് ഇഷ്ടപ്പെടുന്നില്ല. മോദിയുടെ ഗ്യാരന്റിയിൽ പ്രതിപക്ഷം ഭയപ്പെടുന്നതിന് എന്തിനാണെന്നും പ്രധാനമന്ത്രി ചോദിച്ചു.