തൃശൂർ: തിരുവമ്പാടിക്കും പാറമേക്കാവിനും ഇക്കുറി പൂരവെടിക്കെട്ട് ഒരുക്കുന്നത് ഒരാൾ. തിരുമ്പാടിയുടെ പതിവ് കരാറുകാരനായ മുണ്ടത്തിക്കോട് പന്തലങ്ങാട്ട് സതീഷിനാണ് ഈ അപൂർവ്വ നിയോഗം. പതിറ്റാണ്ടുകൾ പഴക്കമുളള തൃശൂർ പൂരത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇരു ദേവസ്വങ്ങൾക്കും ഒരേ കരാറുകാരൻ വെടിക്കെട്ട് ഒരുക്കുന്നത്.
സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് പാറമേക്കാവിന്റെ കരാറുകാരന് ലൈസൻസ് ലഭിക്കാതെ വന്നതോടെയാണ് രണ്ട് ദേവസ്വങ്ങൾക്ക് വേണ്ടിയും വെടിക്കെട്ട് ഒരുക്കാനുളള നിയോഗം സതീഷിലേക്ക് എത്തിയത്. കളക്ടർ വിആർ കൃഷ്ണ തേജ ഉൾപ്പെടെ ഇടപെട്ടാണ് ഇരുദേവസ്വങ്ങളുടെയും കരാർ ഒരാൾക്ക് നൽകാൻ തീരുമാനിച്ചത്.
കുടമാറ്റം കഴിഞ്ഞാൽ തൃശൂർ പൂരത്തിന്റെ ഏറ്റവും വലിയ വർണക്കാഴ്ചകളിൽ ഒന്നാണ് വെടിക്കെട്ട്. ഇത് കാണാൻ വേണ്ടി മാത്രം ഇതര ജില്ലകളിൽ നിന്നുപോലും ആളുകൾ പൂരനഗരിയിലേക്ക് എത്താറുണ്ട്. 17 നാണ് സാമ്പിൾ വെടിക്കെട്ട്. 19 ന് തൃശൂർ പൂരം കഴിഞ്ഞാൽ 20 ന് പുലർച്ചെ വെടിക്കെട്ട് അരങ്ങേറും.
പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങൾ മത്സരത്തോടെയാണ് വെടിക്കെട്ട് നടത്തുക. കുടമാറ്റം പോലെ കാണികളെ വിസ്മയിപ്പിക്കുന്ന കാഴ്ചകൾ ഇരുവിഭാഗവും വെടിക്കെട്ടിലും രഹസ്യമാക്കി വെയ്ക്കും. കരറുകാരൻ ഒരാളാണെങ്കിലും ഇക്കുറിയും വൈവിധ്യങ്ങൾക്ക് കുറവുണ്ടാകില്ലെന്നാണ് ഇരു ദേവസ്വങ്ങളും പറയുന്നത്.