ലക്നൗ: ലോകം നിരവധി പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോഴും, ഭാരതം സുശക്തമായി മുന്നേറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ അഭിമാനകരമായ നേട്ടങ്ങൾക്ക് പിന്നിൽ ജനങ്ങളുടെ ഓരോ വോട്ടിന്റേയും ബലമാണ്. എത്ര പ്രയാസമേറിയ ലക്ഷ്യമാണെങ്കിലും അത് കൈവരിക്കാൻ ഇന്ത്യയ്ക്ക് ഇന്ന് പ്രാപ്തിയുണ്ടെന്നും നരേന്ദ്രമോദി പിലിഭിത്തിലെ തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു.
വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കുകയാണ് രാജ്യം.
ഒന്നും അസാധ്യമല്ലെന്ന് ഇതിനകം തന്നെ ഭാരതം പലതവണ ലോകത്തിന് കാണിച്ചു കൊടുത്തതാണ്. കോൺഗ്രസ് സർക്കാരുകളുടെ കാലത്ത് ലോകരാജ്യങ്ങളുടെ കനിവ് കാത്ത് കിടക്കുന്ന രാജ്യമായിരുന്നു ഭാരതം. അവിടെ നിന്നും ലോകമെമ്പാടും മരുന്നുകൾ എത്തിക്കുന്ന രാജ്യമായി നാം വളർന്നു, കൊറോണ മഹാമാരിയുടെ കാലം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി വ്യക്തമാക്കി.
ഓരോ പൗരനും അഭിമാനിക്കാവുന്ന നേട്ടങ്ങളാണ് ഇന്ന് ഭാരതം നേടിയെടുക്കുന്നത്. ലോകത്തിൽ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി രാജ്യം മാറി. ചന്ദ്രനിൽ രാജ്യത്തിന്റെ ത്രിവർണ്ണ പതാക സാന്നിധ്യം അറിയിച്ചു ഇന്ത്യയിൽ നടന്ന ജി 20 ഉച്ചകോടി എല്ലായിടത്തും പ്രശംസിക്കപ്പെട്ടു. രാജ്യം ശക്തമാകുമ്പോൾ ലോകം അത് ശ്രദ്ധിക്കുമെന്നും നരേന്ദ്രമോദി കൂട്ടിച്ചേർത്തു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായ ഏപ്രിൽ 19ന് പിലിഭിത്ത് ഉൾപ്പെടെയുള്ള യുപിയിലെ എട്ട് മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കും.