ന്യൂഡൽഹി: ഇന്ത്യയിൽ വൻ കുതിപ്പുമായി ആപ്പിൾ. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 14 ബില്യൺ ഡോളറിന്റെ ഐഫോണുകളാണ് ഇന്ത്യയിൽ നിർമ്മിച്ചത്. അതായത്, ആപ്പിൾ പുറത്തിറക്കുന്ന ഏഴിലൊരു ഫോണും ഇന്ത്യയിൽ നിർമ്മിച്ചതാണ്. ആപ്പിൾ ആകെ നിർമ്മിക്കുന്നവയിൽ 14 ശതമാനവും ഇന്ത്യയിലാണ്.
തായ്വാൻ കമ്പനികളായ ഫോക്സ്കോണും പെഗാട്രോണുമാണ് ഇന്ത്യയിൽ ആപ്പിളിന്റെ ദ്രുതഗതിയിലുള്ള വളർച്ചയ്‌ക്ക് പിന്നിലെ പ്രധാന കാരണം. ഇന്ത്യൻ നിർമ്മിത ഐഫോണുകളിൽ 67 ശതമാനവും നിർമ്മിക്കുന്നത് ഫോക്സ്കോണും 17 ശതമനാത്തോളം നിർമ്മിക്കുന്നത് പെഗാട്രോണുമാണെന്ന് ബ്ലൂബെർഗിന്റെ റിപ്പോർട്ടിൽ പറയുന്നു. 2023-ൽ ടാറ്റ കമ്പനി ഏറ്റെടുത്ത കർണാടകയിലെ വിസ്ട്രോൺ പ്ലാന്റിലാണ് 16 ശതമാനത്തോളം നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്.
ആപ്പിളിൻറെ വിളനിലമായിരുന്നു ചൈന. എന്നാൽ അമേരിക്കയും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലുണ്ടായ സംഘർഷങ്ങളെ തുടർന്നാണ് ആപ്പിൾ നിർമ്മാണ കേന്ദ്രം മാറ്റാൻ പദ്ധതിയിട്ടത്. ഇതിന് പിന്നാലെയാണ് ആപ്പിൾ ഇന്ത്യയിൽ നിർമ്മാണ പ്ലാന്റ് ആരംഭിക്കുന്നത്. ആപ്പിളിന്റെ മൂന്ന് പ്ലാന്റാണ് ഇന്ത്യയിലുള്ളത്. ടാറ്റ, പെഗാട്രോൺ, ഫോക്‌സ്‌കോൺ എന്നിവയാണ് ആപ്പിളിന്റെ ഇന്ത്യയിലെ ഐഫോൺ കരാർ നിർമ്മാതാക്കൾ.
പെഗാട്രോണിന്റെ രാജ്യത്തെ ഏക ഐഫോൺ നിർമാണ കേന്ദ്രം ഏറ്റെടുക്കാൻ ടാറ്റ ഗ്രൂപ്പ്?
പെഗാട്രോണിന്റെ അവശേഷിക്കുന്ന ഏക പ്ലാന്റാണ് ചെന്നൈയിലേത്. ഇത് ടാറ്റാ ഗ്രൂപ്പ് ഏറ്റെടുക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പുറമേ ഹെസൂരിൽ സമാന രീതിയിൽ ടാറ്റയുടെ നേതൃത്വത്തിൽ മറ്റൊരു പ്ലാന്റും നിർമ്മിക്കാൻ പദ്ധതിയിടുന്നു. പെഗാട്രോണുമായി സഹകരിച്ചാകും നിർമ്മാണമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇന്ത്യയിലെ ആപ്പിളിന്റെ ഐഫോൺ കയറ്റുമതിയിൽ ടാറ്റയുടെ സംഭാവന കഴിഞ്ഞ വർഷത്തെ 12-14 ശതമാനത്തിൽ നിന്ന് ഈ വർഷം 20-25 ശതമാനമായി ഉയരുമെന്നാണ് വിലയിരുത്തൽ.