ന്യൂഡൽഹി: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിൽ സംഭവിച്ച മാറ്റങ്ങൾ നേരിട്ട് കണ്ട് മനസിലാക്കാൻ സാധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്ത് വികസനം സാധ്യമായി, സദ്ഭരണമാണ് ഇപ്പോൾ കശ്മീരിൽ നടക്കുന്നതെന്നും ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ജി20, മിസ് വേൾഡ് മത്സരം, ഫോർമുല 4 റേസിംഗ് ഉൾപ്പെടെ ഉള്ളവയ്ക്ക് കശ്മീർ വേദിയായതും, എപ്രകാരമാണ് ഇന്ന് ഇവിടം ഓരോരുത്തരേയും സ്വാഗതം ചെയ്യുന്നതെന്ന് നേരിട്ട് അനുഭവിച്ച് അറിയണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
” ജമ്മു കശ്മീരിൽ സംഭവിച്ച മാറ്റങ്ങൾ നേരിട്ട് മനസിലാക്കാൻ ഞാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. ഞാനോ മറ്റുള്ളവരോ പറയുന്നതല്ല, നിങ്ങൾ നേരിട്ട് ചെന്ന് മാറ്റങ്ങൾ അനുഭവിച്ച് അറിയണം. കഴിഞ്ഞ മാസം ഞാൻ കശ്മീരിലേക്ക് പോയിരുന്നു. ഇതാദ്യമായി അവിടുത്തെ ജനങ്ങൾക്ക് ഇപ്പോൾ അവരുടെ ജീവിതത്തിൽ ഒരു പ്രതീക്ഷയുണ്ട്. വികസനം, സദ്ഭരണം എന്നിവയിലെല്ലാം ജനങ്ങൾ ഇന്ന് വിശ്വസിക്കുന്നു.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം തീവ്രവാദ പ്രവർത്തനങ്ങൾ, പ്രതിഷേധങ്ങൾ, കല്ലേറ് എന്നിവയ്ക്ക് പകരമായി ഡിജിറ്റൽ ഇക്കോണമി, സ്റ്റാർട്ടപ്പുകൾ, സ്മാർട് സൊല്യൂഷൻ, സാങ്കേതികവിദ്യ തുടങ്ങിയവയെല്ലാം കശ്മീരിന്റെ നിഘണ്ടുവിൽ ഇടം പിടിച്ചു. വികസനമാണ് കശ്മീരിൽ സംഭവിച്ച പ്രധാനമാറ്റം. 2023 മുതൽ 21 ദശലക്ഷത്തിലധികം ആളുകളാണ് കശ്മീർ സന്ദർശിച്ചത്. ടൂറിസത്തിന്റെ സാധ്യത കശ്മീർ ഇപ്പോൾ പരമാവധി പ്രയോജനപ്പെടുത്തുന്നു.
അക്രമസംഭവങ്ങളിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തുന്നത്. ബന്ദുകളും ഹർത്താലും കല്ലേറുമെല്ലാം ഒരു കാലത്ത് ജനജീവിതത്തെ സാരമായി ബാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ അതെല്ലാം പഴയ കാര്യമായി മാറിയിരിക്കുകയാണ്. കശ്മീരിൽ സ്ത്രീകൾക്കും യുവാക്കൾക്കുമെല്ലാം ഒരു പുതിയ പുലരി തുറന്ന് കിട്ടി. സ്വത്ത് കൈമാറ്റത്തിലുൾപ്പെടെ പുരുഷന്മാരുടെ അതേ പ്രാധാന്യം ഇപ്പോൾ അവിടെ സ്ത്രീകൾക്കും ലഭിച്ചിരിക്കുകയാണെന്നും” പ്രധാനമന്ത്രി വ്യക്തമാക്കി.