ഇടുക്കി: ആംബുലൻസിന് തടസം സൃഷ്ടിച്ച് കാട്ടാനക്കൂട്ടം. അതിരപ്പിള്ളി മലക്കപ്പാറ ഭാഗത്ത് വച്ചായിരുന്നു സംഭവം നടന്നത്. സ്വകാര്യ ആംബുലൻസാണ് ആനയുടെ മുന്നിൽപ്പെട്ടത്. റോഡിൽ നിന്നിരുന്ന കാട്ടാനകൾ ആംബുലൻസ് ആക്രമിക്കാൻ ശ്രമിച്ചു. നെഞ്ചുവേദനയെ തുടർന്ന് മലക്കപ്പാറ സ്വദേശിയെ ചാലക്കുടി ആശുപത്രിയിലേക്ക് കൊണ്ടുപോയതിന് ശേഷം തിരികെ വരുമ്പോഴാണ് സംഭവമുണ്ടായത്.
ആനയോടൊപ്പം കുട്ടിയാനയും ഉണ്ടായിരുന്നെന്നും വിനോദസഞ്ചാരികൾ ശല്യം ചെയ്യുമ്പോഴെക്കെയാണ് ഇങ്ങനെ ആക്രമിക്കാൻ വരുന്നതെന്നും ആംബുലൻസ് ഡ്രൈവർ പറഞ്ഞു. വാഹനത്തിന്റെ ശബ്ദം കേട്ടതുകൊണ്ടാവാം അക്രമാസക്തരായതെന്നും ഡ്രൈവർ പറഞ്ഞു.
അതിരപ്പിള്ളിയിൽ ദിനംപ്രതി കാട്ടാനയുടെ ശല്യം വർദ്ധിച്ചുവരികയാണ്. വിനോദസഞ്ചാരികൾ നിരന്തരം സഞ്ചരിക്കുന്ന മേഖലയിലാണ് ഇത്തരത്തിൽ ആനയുടെ ശല്യം രൂക്ഷമായുള്ളത്. ജനവാസ മേഖലയിലിറങ്ങുന്ന ആനകൾ ഏറെ നേരം റോഡിൽ തമ്പടിച്ച ശേഷമാണ് തിരികെ കാട്ടിലേക്ക് മടങ്ങുന്നതെന്ന് നാട്ടുകാർ പറയുന്നു.