ഉത്തരാഖണ്ഡ്: ബിജെപി സർക്കാരിന് കീഴിൽ രാജ്യവും രാജ്യത്തിന്റെ അതിർത്തികളും സുരക്ഷിതമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് സുരക്ഷാ സേന തീവ്രവാദികളെ അവരുടെ താവളങ്ങളിൽ എത്തിയാണ് കൈകാര്യം ചെയ്യുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തരാഖണ്ഡിൽ നടന്ന പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
” ഭീകരരെ അവരുടെ താവളങ്ങളിൽ ചെന്നാണ് ഇപ്പോൾ സുരക്ഷാ സേന ഇല്ലാതാക്കുന്നത്. അതിനുള്ള അധികാരം ഇന്ന് അവർക്കുണ്ട്. രാജ്യത്തിന്റെ ഏതൊരു കോണിലും ദേശീയ സുരക്ഷ ഉറപ്പാക്കുന്ന ശക്തമായ ഗവൺമെന്റാണ് ഇന്ന് അധികാരത്തിലുള്ളത്. രാജ്യത്തെ ഓരോ ജനങ്ങളും ഇതിൽ അഭിമാനിക്കുന്നുണ്ട്. ഭീകരർ പാകിസ്താനിലേക്ക് പലായനം ചെയ്താൽ ഞങ്ങൾ അവിടെയെത്തി ശത്രുവിനെ ഉന്മൂലനം ചെയ്യും. ഇന്ന് ഇന്ത്യയ്‌ക്ക് അതിന് കഴിവുണ്ട്. പാകിസ്താനും ഇക്കാര്യം മനസിലാക്കി തുടങ്ങി.
കോൺഗ്രസ് ഭരണകാലത്ത് സൈനികർക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ പോലും ഉണ്ടായിരുന്നില്ല. ശത്രുവിന്റെ വെടിയുണ്ടകളിൽ നിന്ന് അവരെ സംരക്ഷിക്കുന്നതിനുള്ള കവചം അവർക്ക് ലഭ്യമല്ലായിരുന്നു. ഈ സർക്കാർ എടുത്ത ചരിത്രപരമായ തീരുമാനമാണ് ആർട്ടിക്കിൾ 370 റദ്ദാക്കിയത്. ഇതിന് പുറമെ പാർലമെന്റിൽ സ്ത്രീകൾക്ക് 33% സംവരണം ഏർപ്പെടുത്തി, മുന്നാക്കവിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തി. ഇതെല്ലാം ഈ സർക്കാരിന്റെ നേട്ടങ്ങളാണ്.
കോൺഗ്രസ് എല്ലാക്കാലത്തും ജനങ്ങളുടെ പണം തട്ടിയെടുത്ത് ഭരിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ഇടനിലക്കാർ പണം തട്ടിയെടുക്കുന്നതിനെതിരെ വ്യാപക പരാതികൾ ഉയർന്നിരുന്നു. എന്നാലിന്ന് ജനങ്ങളുടെ അക്കൗണ്ടിലേക്ക് നേരിട്ടാണ് പണം എത്തുന്നത്. ഹിന്ദുവിശ്വാസങ്ങളെ ഉൾപ്പെടെ ചോദ്യം ചെയ്തുള്ള നിലപാടുകളാണ് പലപ്പോഴും കോൺഗ്രസ് സ്വീകരിക്കുന്നത്. കോൺഗ്രസ് ഭഗവാൻ ശ്രീരാമന്റെ അസ്തിത്വത്തെ ചോദ്യം ചെയ്തു. രാമക്ഷേത്രം നിർമ്മാണം എതിർത്തു. ക്ഷേത്രം ഉയരുന്നതിനെതിരെ പല രീതിയിൽ തടസങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചു. എന്നാൽ ക്ഷേത്രം ഉയർത്തിയവർ അതെല്ലാം മറന്ന് അവരെ പ്രാണപ്രതിഷ്ഠയിലേക്കായി ക്ഷണിച്ചു. എന്നാൽ കോൺഗ്രസ് ഈ ക്ഷണം ബഹിഷ്‌കരിച്ചു കൊണ്ട് അവരെ അപമാനിക്കാനാണ് ശ്രമിച്ചതെന്നും” പ്രധാനമന്ത്രി വ്യക്തമാക്കി.















