തിരുവനന്തപുരം: യുവാക്കളെ വഞ്ചിച്ച ഇടത് സർക്കാരിനെ തെരഞ്ഞെടുപ്പിൽ നേരിടുമെന്ന് സിവിൽ പൊലീസ് റാങ്ക് ഹോൾഡേഴ്സ്. സർക്കാരിനെതിരെ കാമ്പയിൻ നടത്തും. അവസരം നൽകാൻ വിമുഖത കാണിക്കുന്ന സർക്കാരാണ് പിണറായി സർക്കാരെന്നും യുവാക്കളെ പരിഗണിക്കാത്തതിൽ സർക്കാരിന് തിരിച്ചടി ഉണ്ടാകുമെന്നും ഉദ്യോഗാർത്ഥികൾ മുന്നറിയിപ്പ് നൽകി.
തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനെതിരെ ആൻ്റി ഇലക്ഷൻ കാമ്പയിൻ നടത്തും. സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചാരണം നടത്തുമെന്നും ഉദ്യോഗാർത്ഥികൾ അറിയിച്ചു. “തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കുകയാണ്. ഞങ്ങൾ ഈ പതിനായിരം കുടുംബങ്ങളും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ബന്ധുക്കളും ഉണ്ട്. ആ വോട്ട് എന്തായാലും ഈ സർക്കാരിന് അല്ലെങ്കിൽ ഇടത് പക്ഷത്തിന് ലഭിക്കുമെന്ന് കരുതേണ്ട. പൊതുജനങ്ങളുടെ പിന്തുണയോടെയാണ് ഈ സമരം ഇതുവരെ മുന്നോട്ട് പോയത്. സമൂഹമാദ്ധ്യമങ്ങളിലൂടെ ഈ സർക്കാരിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കും. വോട്ടെടുപ്പ് വരെ അത് തുടരും”- ഉദ്യോഗാർത്ഥികൾ പറഞ്ഞു.
“11 മാസം 30 ദിവസവുമായിട്ട് കിട്ടാത്തൊരു പ്രതീക്ഷ ഈ അവസാന ദിവസം ഞങ്ങൾക്കില്ല. ഇത്രയും ദിവസങ്ങളായി ഇവിടെ കിടന്ന് നരക യാതന അനുഭവിച്ചു. ഇതിനിടയ്‌ക്ക് വന്ന വെയിലും മഴയുമൊക്കെ അനുഭവിച്ചു. ഇതൊന്നും കണ്ടിട്ട് കണ്ണു തുറക്കാത്ത മുഖ്യമന്ത്രി ഇനി ഇന്ന് ഒരു ദിവസം കൊണ്ട് കണ്ണ് തുറന്ന് കിട്ടുമെന്നും തോന്നുന്നില്ല. ഉദ്യോഗാർത്ഥികളെല്ലാം നിസാഹായവസ്ഥയിലാണ്”-ഉദ്യോഗാർത്ഥികളിലൊരാൾ പറഞ്ഞു.
സിവിൽ പോലീസ് ഓഫീസർ റാങ്ക് ലിസ്റ്റ് അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേയാണ് ഉദ്യോഗാർത്ഥികൾ നിലപാടുകൾ കടുപ്പിക്കുന്നത്. ഇന്ന് അർദ്ധരാത്രി 12-ന് അവസാനിക്കുമ്പോൾ 9,946 പേരാണ് തെരുവിലേക്ക് ഇറങ്ങുക. 2023 ഏപ്രിൽ 13-നാണ് ഏഴ് ബറ്റാലിയനുകളിലായി 13,975 പേരുടെ റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. 4,029 പേർക്ക് മാത്രമാണ് ഇതുവരെ പി.എസ്.സി അഡ്വൈസ് മെമ്മോ നൽകിയത്. മുൻ റാങ്ക് ലിസ്റ്റിലുള്ളതിനെക്കാൾ 3.035 പേരെ കൂടി നിലവിലെ ലിസ്റ്റിൽ ഉൾപ്പെടുത്തി പ്രതീക്ഷ നൽകിയാണ് സർക്കാർ വഞ്ചിച്ചത്. ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ പലരുടെയും പ്രായപരിധി കഴിഞ്ഞതിനാൽ ഇനി പൊലീസ് സേനയിലേക്ക് അവസരവുമില്ല.