കൊല്ലം: കേരളത്തിൽ എൻഡിഎയ്‌ക്ക് മുൻതൂക്കം ലഭിക്കുന്നതിനാൽ യുഡിഎഫിനും എൽഡിഎഫിനും വെപ്രാളമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കൊല്ലത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻഡിഎ ജയിക്കുമെന്ന് മനസിലായപ്പോൾ നേതാക്കൾ മാന്യത മറക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലത്ത് എൻഡിഎ ജയിക്കും. കൃഷ്ണകുമാർ ജയിച്ചാൽ കേന്ദ്രമന്ത്രിയാകും, കൊല്ലത്ത് നിന്നും ഒരു കേന്ദ്രമന്ത്രി ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
എൻഡിഎയുടെ പ്രകടന പത്രിക വന്നതോടെ എല്ലാവർക്കും കാര്യങ്ങൾ വ്യക്തമായി. കേരളത്തിൽ വികസന പദ്ധതികൽ കൊണ്ടു വരുന്നത് പ്രധാനമന്ത്രിയാണെങ്കിലും, അതിന്റെ ക്രെഡിറ്റ് അടിച്ചെടുക്കാൻ ശ്രമിക്കുന്നത് എൽഡിഎഫിന്റേയും യുഡിഎഫിന്റേയും നേതാക്കളും എംപിമാരും ചേർന്നാണ്. സത്യത്തിൽ കേരളത്തിലെ എംപിമാരെ ഫ്‌ലക്‌സ് ബോർഡ് എംപിമാർ എന്നാണ് വിളിക്കേണ്ടത്. ഇതിൽ ഏറ്റവും വലിയ ഫ്‌ലക്‌സ് ബോർഡ് എംപി പ്രേമചന്ദ്രനാണെന്നും അദ്ദേഹം വ്യക്തമാക്കി.
മനുഷ്യ -മൃഗ സംഘർഷത്തിലെ പരിഹാരത്തിൽ മോദി ഗ്യാരന്റി പറഞ്ഞു കഴിഞ്ഞു. എന്നാൽ കോൺഗ്രസും എൽഡിഫും ഈ വിഷയം അവഗണിക്കുകയാണ്. രാഹുൽ ഗാന്ധിക്ക് ജനങ്ങളുടെ വിഷയങ്ങൾ ചർച്ച ചെയ്യാനല്ല വർഗ്ഗീയവാദികളുമായി കൂട്ടുകൂടാനാണ് സമയം. രാഹുലിന് പിഎഫ്ഐ പിണറായിക്ക് പിഡിപി എന്നാണ് വാസ്തവം. കേരള സ്റ്റോറി കാണാൻ ആളുകൾ കൂടുന്നു. സംസ്ഥാനത്തെ മറ്റ് പ്രശ്‌നങ്ങളെക്കാൾ പിണറായിക്ക് സിഎഎയും കേരള സ്റ്റോറിയും മാത്രമാണ് പ്രശ്നം.
മുഹമ്മദ് റിയാസിന്റെ പ്രസ്താവന ദുഷ്ടലാക്കോടെയാണ്. ഒരു വിഭാഗത്തെ ഏകോപിക്കാൻ കുറച്ച് നാളായി റിയാസ് ശ്രമിക്കുന്നു. പച്ചയായ വർഗ്ഗീയധ്രുവീകരണമാണ് ഇത്. മുഖ്യമന്ത്രിയും ഇത് തന്നെയാണ് പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.