തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിഷുക്കണി നൽകി സ്വീകരിച്ച് കേന്ദ്രമന്ത്രിയും ആറ്റിങ്ങൽ എൻഡിഎ സ്ഥാനാർത്ഥിയുമായ വി മുരളീധരൻ. ബിജെപി പ്രവർത്തകരുൾപ്പെടെ ആയിരക്കണക്കിന് ജനങ്ങളാണ് പ്രധാനമന്ത്രിയെ വരവേൽക്കാനായി കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിലെത്തിയത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, തിരുവനന്തപുരം സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ, കൊല്ലം സ്ഥാനാർത്ഥി കൃഷണകുമാർ, നടി ശോഭന എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു.
ഷാളണിയച്ച് ബിജെപി നേതാക്കൾ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തു. കാട്ടാക്കടയിലെത്തിയ പ്രധാനമന്ത്രിയെ കാണാൻ നിരവധി പേരാണ് റോഡിന് ഇരുവശവും അണിനിരന്നത്. ഗ്രാമീണ മേഖലയിലേക്കുള്ള ജനനായകന്റെ കടന്നുവരവ് ബിജെപി പ്രവർത്തകരുടെ ആത്മവശ്വാസവും ആവേശവും ഇരട്ടിയാക്കുകയാണ്.
പുതിയ വികസന പദ്ധതികളും പ്രതീക്ഷകളും കൊണ്ടാണ് പ്രധാനമന്ത്രി കേരളത്തിലെത്തിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ വികസനം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് കുന്നംകുളത്തെ തെരഞ്ഞെടുപ്പ് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
സ്വീകരണ വേദിയിലെത്താൻ വൈകിയതിൽ ക്ഷമ ചോദിച്ച പ്രധാനമന്ത്രി വേദിയിലുണ്ടായിരുന്ന സഹപ്രവർത്തകരുടെ സ്വീകരണം പോലും പൂർണമായി ഏറ്റുവാങ്ങാനായില്ലെന്ന് പറഞ്ഞു. തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് പരിപാടിയിൽ പങ്കെടുക്കേണ്ടതിനാൽ സമയപരിമിതി മൂലമാണ് പെട്ടന്ന് മടങ്ങേണ്ടിവരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.