ടി20 ലോകകപ്പ് ടീമിലെടുക്കാൻ ഹാർദിക് പാണ്ഡ്യക്ക് മുന്നിൽ ഉപാധികൾ വച്ച് ഇന്ത്യൻ പരിശീലകനും നായകനും. ബൗളിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, തിളങ്ങിയാൽ മാത്രം താരത്തെ ടീമിൽ പരിഗണിച്ചാൽ മതിയെന്നാണ് ബിസിസിഐയുടെയും നിലപാട്. മുംബൈ ഇന്ത്യൻസ് നായകന് ഇതുവരെ ബൗളിംഗിൽ തിളങ്ങാനായിട്ടില്ല. ശരാശരിക്കും താഴെയാണ് താരത്തിന്റെ പ്രകടനം. ഒരു മത്സരത്തിലൊഴികെ ബാറ്റിംഗിലും മോശം പ്രകടനമാണ് ഹാർദിക്ക് കാഴ്ചവയ്‌ക്കുന്നത്.
നിലവിൽ പേസ് ബൗളിംഗ് ഓൾറൗണ്ടർ എന്ന നിലയിൽ ടി20 ലോകകപ്പിലെ ആദ്യ ഓപ്ഷനാണ് ഹാർദിക്. എന്നാൽ പരിക്കേൽക്കാനുള്ള സാധ്യതയും നിറം മങ്ങിയ പ്രകടനവും താരത്തിന് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ. ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച ബിസിസിഐയുടെ പ്രത്യേക യോഗം നടന്നിരുന്നു.
മുഖ്യ സെലക്ടർ അജിത് അഗാർക്കർ, ക്യാപ്റ്റൻ രോഹിത് ശർമ്മ, പരിശീലകൻ രാഹുൽ ദ്രാവിഡ് എന്നിവരും പങ്കെടുത്തിരുന്നു. ഇതിലാണ് നിർണായക തീരുമാനങ്ങൾ എടുത്തത്. ഹാർദിക് പതിവായി പന്തെറിയണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.ഹാർദിക്കിന് പുറമെ ചെന്നൈ സൂപ്പർ കിംഗ്സ് താരമായ ശിവം ദുബെയെ പരിഗണിക്കുന്നുണ്ടെങ്കിലും താരത്തിന്റെ ബൗളിംഗും വെല്ലുവിളിയാണ്. ഐപിഎല്ലിൽ പന്തെറിയാത്ത താരം മീഡിയം പേസറാണ്. സ്പിൻ ഓൾറൗണ്ടർമാരുടെ കാര്യത്തിൽ പഞ്ഞമില്ലാത്ത സ്ഥിതിയാണ്.