ഗുവാഹത്തി; അയോദ്ധ്യയിലെ ബാലകരാമന്റെ നെറ്റിയിയിൽ പതിഞ്ഞ സൂര്യകിരണങ്ങൾ ഭാരതത്തിലെ ഓരോ ജനങ്ങളിലും ഊർജ്ജം പകരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചരിത്ര നിമിഷത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചതെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. അസമിൽ തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകൾക്കിടയിലാണ് ഓൺലൈൻ ആയി പ്രധാനമന്ത്രി ചടങ്ങുകൾ കണ്ടത്. ചടങ്ങുകൾ നടക്കുമ്പോൾ പാദരക്ഷകൾ ധരിക്കാതെയാണ് അദ്ദേഹം പൂജകൾ വീക്ഷിച്ചത്. ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു
” അസമിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും രാമലല്ലയുടെ നെറ്റിയിൽ സൂര്യതിലകം പതിഞ്ഞത് ഏവരെയും പോലെ തന്നെ കാണാൻ എനിക്കും ഭാഗ്യം ലഭിച്ചു. കോടിക്കണക്കിന് ജനങ്ങളെ പോലെ എനിക്കും ഇതൊരു വികാരനിർഭരമായ നിമിഷമാണ്. അയോദ്ധ്യയിൽ ഇന്ന് നടന്ന രാമനവമി ആഘോഷങ്ങൾ ചരിത്രത്തിൽ ഇടംപിടിച്ചിരിക്കുന്നു. ശ്രീരാമന്റെ നെറ്റിയിൽ പതിഞ്ഞ സൂര്യകിരണങ്ങൾ ഓരോ ജനങ്ങളിലും ഊർജം പകരുന്നതാണ്. നമ്മുടെ രാജ്യത്തെ മുന്നോട്ട് നയിക്കാൻ ഇനിയും ശക്തി പകരട്ടെ”.- പ്രധാനമന്ത്രി കുറിച്ചു.
പതിനായിരക്കണക്കിന് വിശ്വാസികളാണ് ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കുന്നതിനായി ക്ഷേത്രത്തിൽ ഇന്ന് എത്തിച്ചേർന്നത്. ഉച്ചയ്‌ക്ക് 12.15 മുതൽ 12.19 വരെയാണ് സൂര്യതിലകം രാമലല്ലയിൽ പതിഞ്ഞത്. കണ്ണാടികളും ലെൻസുകളും ഉപയോഗിച്ചായിരുന്നു രാമലല്ലലയിൽ സൂര്യകിരണങ്ങൾ പതിച്ചത്.