ഭർത്താവും കുടുംബവും ചേർന്ന് തന്നെയും മക്കളെയും പീഡിപ്പിന്നുവെന്നും അവരില്ലാതെ ജന്മനാട്ടിലേക്ക് മടങ്ങാനാകില്ലെന്നും ഇന്ത്യൻ യുവതി.മുംബൈ സ്വദേശിയായ ഫർസാന ബീഗമാണ് പരാതിയുമായി രംഗത്തുവന്നത്. പാകിസ്താൻ പൗരനായ മിർസ മുബിൻ ഇലാഹിയുമായി 2015ൽ അബുദാബിയിലായിരുന്നു ഫർസാനയുടെ വിവാഹം. മുബിൻ ഇലാഹിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ഇയാൾക്ക് ആദ്യ വിവാഹത്തിൽ രണ്ടു മക്കളുമുണ്ട്.
2018 ൽ ദമ്പതികൾ പാകിസ്താനിലേക്ക് പോയി. രണ്ടാം വിവാഹത്തിൽ ഏഴും ആറും വയസുള്ള രണ്ട് ആൺമക്കളും ഇവർക്കുണ്ട്.മക്കളുടെ സംരക്ഷണയെ ചൊല്ലിയുള്ള പ്രശ്നങ്ങളും വസ്തു തർക്കങ്ങളെ തുടർന്നുള്ള പീഡനങ്ങളുടെ പേരിലാണ് ഫർസാന വാർത്തകളിൽ ഇടംപിടിക്കുന്നത്. ഭർത്താവ് തന്നെ ഡിവോഴ്സ് ചെയ്തെന്ന ആരോപണങ്ങൾ തള്ളിയ ഇവർ, അങ്ങനെയുണ്ടെങ്കിൽ സർട്ടിഫിക്കറ്റ് കാണിക്കാനും ആവശ്യപ്പെട്ടു. പാകിസ്താനിൽ താനും മക്കളും മരണത്തെ മുന്നിൽ കണ്ടാണ് കഴിയുന്നതെന്നും മക്കൾ പട്ടിണിയിലാണെന്നും ഫർസാന പറയുന്നു.മക്കളുടെ പേരിലുള്ള വസ്തു തർക്കത്തിലാണ് ലാഹോറിലെ വീട്ടിൽ തങ്ങൾ പീഡനത്തിനിരയാകുന്നതെന്നാണ് ഇവരുടെ ആരോപണം. മുബിൻ ഇലാഹി സ്വത്ത് തട്ടിയെടുക്കാൻ നോക്കുകയാണെന്നും ഇവർ ആരോപിച്ചു.
പാകിസ്താൻ സർക്കാരിനോട് സംരക്ഷണം ആവശ്യപ്പെട്ട ഫർസാന മക്കളില്ലാതെ ഇന്ത്യയിലേക്ക് വരില്ലെന്നും പറഞ്ഞു. മക്കളുടെയും തന്റെയും പാസ്പോർട്ട് ഭർത്താവ് പിടിച്ചുവച്ചിരിക്കുകയാണ്. വിസ കാലവധി കഴിഞ്ഞെന്ന പേരിൽ എന്നെ നാടുകടത്താണ് ശ്രമിക്കുന്നതെന്നും അവർ പറയുന്നു. വിസയുടെ കാലാവധിയുടെ കാര്യത്തെക്കുറിച്ച് ഫർസാനയ്‌ക്ക് അറിയില്ലെന്ന് അവരുടെ അഭിഭാഷകൻ മൊഹ്സിൻ അബ്ബാസ് പറഞ്ഞു.