ശ്രീനഗർ: ജമ്മുകശ്മീരിൽ ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി ഭീകരർ. കശ്മീരിലെ അനന്ത്നാഗിലാണ് സംഭവം. ഭീകരാക്രമണത്തിൽ പരിക്കേറ്റ തൊഴിലാളിയെ ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
35-കാരനായ രാജാ ഷാ ആണ് കൊല്ലപ്പെട്ടത്. ബിഹാർ സ്വദേശിയായ ശങ്കർ ഷായുടെ മകനാണിയാൾ. കഴുത്തിലും വയറിലുമാണ് ഇയാൾക്ക് വെടിയേറ്റത്. അനന്ത്നാഗിലെ ജബിലിപോറ ബിജ്ബെഹ്റ ഏരിയയിൽ വച്ച് ഭീകരർ ആക്രമിക്കുകയായിരുന്നു. സംഭവത്തിന് തൊട്ടുപിന്നാലെ പ്രദേശത്ത് സൈന്യത്തെ വിന്യസിച്ചു. അക്രമികൾക്കായി തെരച്ചിൽ ആരംഭിച്ചുവെന്ന് കശ്മീർ പോലീസ് അറിയിച്ചു.
കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. ഏപ്രിൽ എട്ടിന് ദക്ഷിണ കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ ഇതരസംസ്ഥാന തൊഴിലാളിയായ ഡ്രൈവറെ ഭീകരർ കൊലപ്പെടുത്തിയിരുന്നു. കാബ് ഡ്രൈവറായിരുന്നു കൊല്ലപ്പെട്ടത്.