മുംബൈ: നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയുടെ 98 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം പ്രകാരമാണ് നടപടി. ബിറ്റ്‌കോയിൻ ഇടപാടുമായി ബന്ധപ്പെട്ട് നിക്ഷേപകരെ വഞ്ചിച്ചുവെന്നാണ് കേസ്.
ശിൽപയുടെ പേരിലുള്ള ജുഹുവിലെ ഫ്ലാറ്റ്, പൂനെയിലെ ബംഗ്ലാവ്, രാജ് കുന്ദ്രയുടെ പേരിലുള്ള നിരവധി ഇക്വിറ്റി ഷെയറുകൾ എന്നിവയും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. മഹാരാഷ്‌ട്ര പോലീസും ഡൽഹി പോലീസും രജിസ്റ്റർ ചെയ്ത എഫ്ആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. 2017ൽ വ്യാജ വാഗ്ദാനങ്ങൾ നൽകി രാജ് കുന്ദ്രയും സംഘവും 6600 കോടി രൂപയുടെ ബിറ്റ്കോയിനുകൾ നിക്ഷേപമായി സ്വീകരിച്ചതായി എഫ്ഐആറുകളിൽ പറയുന്നു.
2021ൽ പോണോഗ്രാഫിയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ രാജ് കുന്ദ്ര അറസ്റ്റിലായിരുന്നു. അഡൾട്ട് സിനിമകൾ നിർമ്മിച്ച് ഹോട്ട്‌ഷോട്ട് എന്ന ആപ്പ് വഴി വിതരണം ചെയ്തുവെന്നായിരുന്നു ആരോപണം. 63 ദിവസം ജയിലിൽ കിടന്നെങ്കിലും പിന്നീട് ജാമ്യം ലഭിച്ചു.