പ്രധാനമന്ത്രി നൽകിയ പിന്തുണയ്‌ക്ക് നന്ദി അറിയിച്ച് സിപിഒ റാങ്ക് ഹോൾഡേഴ്സ് പ്രതിനിധി ഹരികൃഷ്ണൻ. കേരളം പോലൊരു ചെറിയ സംസ്ഥാനത്തെ മുഖ്യമന്ത്രിയെ ഒരു വർഷം വിചാരിച്ചിട്ട് കാണാൻ സാധിച്ചിട്ടില്ല. എന്നാലൊരു 15 മിനിറ്റ് കൊണ്ട് പ്രധാനമന്ത്രിയെ കാണാൻ സാധിച്ചു. അദ്ദേഹം കാര്യങ്ങളൊക്കെ കേൾക്കുകയും ചെയ്തുവെന്നും ഉദ്യോഗാർത്ഥി പറഞ്ഞു. ജനം ഡിബേറ്റിൽ സംസാരിക്കുകയായിരുന്നു ഹരികൃഷ്ണൻ.
പി.എസ്.സി ഉദ്യോഗാർത്ഥികൾക്ക് രാഷ്‌ട്രീയമില്ല, ജോലിയാണ് പ്രധാനം. ഒരു പക്ഷേ ഇത് പറയുമ്പോൾ രാഷ്‌ട്രീയം പറയുന്നുവെന്ന് പറഞ്ഞേക്കാം. ഉള്ളത് ഉള്ളതുപോലെ പറയുമെന്നും ഉദ്യോഗാർത്ഥി പറഞ്ഞു.
സെക്രട്ടറിയേറ്റ് നടയിൽ 62 ദിവസം സമരം ചെയ്ത സിപിഒ റാങ്ക് ലിസ്റ്റിലെ പ്രതിനിധി വിഷ്ണു മോഹനാണ് പ്രധാനമന്ത്രിയെ നേരിൽ കണ്ട് സങ്കടം അറിയിച്ചത്. കഠിന പരിശ്രമത്തിലൂടെ നേടിയെടുത്ത ജോലി നഷ്ടപ്പെട്ടു പോകുന്നതിന്റെ വേദന മനസിലാകുമെന്നും തുടർന്നുള്ള പോരാട്ടത്തിൽ എല്ലാവിധ പിന്തുണയും നൽകുമെന്നും വിഷയത്തിൽ നീതി ഉറപ്പാക്കുന്നതിനും ശ്രമിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകിയാണ് വിട വാങ്ങിയത്.
തിരുവനന്തപുരം കാട്ടാക്കടയിൽ നടന്ന എൻഡിഎ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രസംഗിച്ച ശേഷം പുറത്തിറങ്ങിയപ്പോഴാണ് പ്രധാനമന്ത്രിയെ കാണാൻ വിഷ്ണുവിന് അവസരം ലഭിച്ചത്. എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറാണ് വിഷയം പ്രധാനമന്ത്രിയെ ധരിപ്പിച്ചത്. ഉദ്യോഗാർത്ഥികളുടെ നിയമപോരാട്ടത്തിനും അർഹമായ ജോലി ലഭിക്കുന്നതിനും അവരോടൊപ്പമുണ്ടാകുമെന്ന് രാജീവ് ചന്ദ്രശേഖറും ഉറപ്പ് നൽകിയിട്ടുണ്ട്.