ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 400 സീറ്റുകൾ നേടുമ്പോൾ കോൺഗ്രസ് 40 സീറ്റിന് വേണ്ടി പോരാടുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. കോൺഗ്രസ് പണ്ട് പോളിംഗ് ബൂത്തുകൾ കൊള്ളടയിച്ചിട്ടുണ്ട്. അതിനാലണ് ഇപ്പോൾ ബിജെപി കൊള്ളയടിക്കുകയാണെന്ന് കോൺഗ്രസ് പറയുന്നതെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു.
ഇന്ന് ഇവിഎം മെഷീനുകളുണ്ട്. ഏത് സർക്കാരായാലും തെരഞ്ഞെടുപ്പ് കമ്മീഷൻ മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ തെരഞ്ഞെടുപ്പിന് തയ്യാറായിരിക്കുകയാണ്. എല്ലാ ജനങ്ങളും സമ്മതിദാനം രേഖപ്പെടുത്തണമെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു.
രാജ്യത്തെ ജനങ്ങൾക്ക് തുടർച്ചയായി മൂന്നാം തവണയും എൻഡിഎ അധികാരത്തിൽ വരണമെന്ന് ആഗ്രഹമുണ്ട്. അടുത്ത മൂന്ന് വർഷത്തിനകം ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറും. കഴിഞ്ഞ 10 വർഷത്തിൽ മോദിയുടെ നേതൃത്വത്തിൽ രാജ്യം ആഗോളതലത്തിൽ മുന്നിലെത്തിയത് നമ്മൾ കണ്ടതാണ്. ഇനിയും രാജ്യം മുന്നേറുമെന്നും അനുരാഗ് ഠാക്കൂർ ഉറപ്പു നൽകി.
ചരിത്രപരമായ തെരഞ്ഞെടുപ്പിനാണ് തമിഴ്നാട് ഇന്ന് സാക്ഷ്യം വഹിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ ജനങ്ങൾ ബിജെപിയെ പ്രതീക്ഷയുടെ കിരണമായാണ് കാണുന്നത്. തമിഴ്നാട്ടിൽ മാറ്റത്തിന്റെ കാറ്റ് വീശുന്നുണ്ട്. തമിഴ്നാട്ടിൽ മാറ്റം സംഭവിക്കുമെന്നും അനുരാഗ് ഠാക്കൂർ വ്യക്തമാക്കി.