തൃശൂർ: വെടിക്കെട്ടിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു. 6.30-ഓടെ പാറമേക്കാവ് ദേവസ്വവും ഏഴ് മണിക്ക് തിരുവമ്പാടി ദേവസ്വവും വെടിക്കെട്ട് നടത്തുമെന്ന് അറിയിച്ചു. ജില്ലാ ഭരണകൂടം നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് മണിക്കൂറുകൾ വൈകിയാണെങ്കിലും വെടിക്കെട്ട് നടത്താമെന്ന് ഇരു ദേവസ്വങ്ങളും സമ്മതിച്ചത്.
തൃശൂർ ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ. രാജനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. 15 മിനിറ്റ് വ്യത്യാസത്തിൽ തിരുവമ്പാടി വെടിക്കെട്ട് നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. തീരുമാനമെടുത്തതിന് പിന്നാലെ അണച്ച പന്തൽ ലൈറ്റുകൾ തെളിഞ്ഞു.
ഇന്നലെ രാത്രി പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ ചൊല്ലിയാണ് പ്രതിസന്ധി ഉടലെടുത്തത്. പിന്നാലെ ചരിത്രത്തിലാദ്യാമായി അലങ്കാര പന്തലിലെ ലൈറ്റുകൾ അണച്ച് തിരുവമ്പാടി ദേവസ്വം പൂരം നിർത്തി വച്ചു. തിരുവമ്പാടി നിലപാട് കടുപ്പിച്ചതോടെ പുലർച്ചെ മൂന്നരയ്‌ക്ക് നിശ്ചയിച്ച വെടിക്കെട്ട് മുടങ്ങുകയായിരുന്നു. മഠത്തിൽവരവ് പാതി വഴിയിൽ നിർത്തിവച്ചു. ഇതോടെ പഞ്ചവാദ്യക്കാർ വടക്കുന്നാഥ ക്ഷേത്രനടയ്‌ക്ക് മുന്നിൽവച്ച് പിരിഞ്ഞുപോയി. ആനകളും പൂരപ്രേമികളും മടങ്ങുകയായിരുന്നു.