ലക്നൗ: കത്തുന്ന ചൂടിൽ നിന്നും രക്ഷനേടുന്നതിനായി ട്രാഫിക് പൊലീസുകാർക്ക് എസി ഹെൽമറ്റ് വാങ്ങാൻ ഒരുങ്ങി ലക്നൗ പൊലീസ്. പരീക്ഷണാടിസ്ഥാനത്തിൽ ഹെൽമറ്റ് ഉപയോഗിച്ചു തുടങ്ങി. വിജയകരമാണെങ്കിൽ 500 ഹെൽമറ്റുകൾ ഉടൻ വാങ്ങാനാണ് തീരുമാനം.
ഒരു മാസം ഹെൽമറ്റ് പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കും. ഇതിന് ശേഷമാകും വാങ്ങണോയെന്ന് തീരുമാനിക്കുക. കാൺപൂർ ട്രാഫിക് പൊലീസിനും പരീക്ഷണാടിസ്ഥാനത്തിൽ എസി ഹെൽമറ്റ് നൽകിയിട്ടുണ്ടെന്ന് അഡീഷണൽ പൊലീസ് കമ്മീഷണർ അജയ് കുമാർ പറഞ്ഞു.
ഐഐഎം വഡോദരയിലെ വിദ്യാർത്ഥികളാണ് ഹെൽമറ്റ് രൂപകൽപ്പന ചെയ്തത്. എട്ട് മണിക്കൂർ വരെ ഒറ്റ ചാർജിംഗിലൂടെ ഉപയോഗിക്കാനാകും. തലയിലേക്ക് തണുപ്പ് ലഭിക്കുന്നതിനായി ഹെൽമറ്റിൽ എസി വെന്റുകളാണ് സജ്ജമാക്കിയിരിക്കുന്നത്. കണ്ണുകളിലേക്ക് സൂര്യപ്രകാശം നേരിട്ട് കടന്നുവരാത്ത കട്ടിയുളള ഗ്ലാസ് കണ്ണടയും ഇതിനൊപ്പം ഉണ്ട്. അരയിൽ വയ്‌ക്കുന്ന ബാറ്ററിയാണ് ഹെൽമറ്റിന്റെ പ്രവർത്തനത്തിന് പിന്നിൽ. എട്ട് മണിക്കൂർ കൂടുമ്പോൾ ഹെൽമറ്റ് റീചാർജ് ചെയ്യേണ്ടതായി വരും.
ഹെൽമറ്റിൽ സ്ഥാപിച്ചിട്ടുള്ള എസി 10 മുതൽ 15 ഡിഗ്രി വരെ താപനില കുറയ്‌ക്കാൻ സഹായിക്കും. ബാറ്ററി ചാർജ് കുറഞ്ഞാൽ ഹെൽമറ്റിലെ ചുവന്ന ലൈറ്റുകൾ മുന്നറിയിപ്പ് തരും. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് ഹെൽമറ്റുകൾ അവതരിപ്പിച്ചത്.
ഈ ഹെൽമറ്റ് ഉപയോഗിക്കുന്നതുകൊണ്ട് മറ്റെന്തെങ്കിലും ആരോഗ്യപ്രശ്നമുണ്ടോയെന്നും പരിശോധിച്ചുവരികയാണെന്ന് എഡിസിപി അജയ് കുമാർ പറഞ്ഞു. ശരീരത്തിന്റെ ഒരു ഭാഗം മാത്രം തണുക്കുകയും ബാക്കി ഭാഗം ചൂടേൽക്കുകയും ചെയ്യുമ്പോൾ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് നിരീക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.