വയനാട്: മണ്ഡലത്തിൽ വിജയിക്കേണ്ടത് കെ സുരേന്ദ്രനാണെന്ന് തമിഴ്നാട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ. ജില്ലയെ അറിയുന്ന വ്യക്തിയാണ് കെ സുരേന്ദ്രൻ. വയനാട്ടിലെ പ്രശ്നങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കാൻ പോലും രാഹുൽ തയ്യാറായില്ലെന്നും അണ്ണാമലൈ പറഞ്ഞു. മതം നോക്കിയല്ല എൻഡിഎ സർക്കാർ വികസനപ്രവർത്തനങ്ങൾ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വലുപ്പ ചെറുപ്പ വ്യത്യാസമില്ലാതെ ഏതൊരാൾക്കും എപ്പോഴും വിളിപ്പുറത്തുണ്ടാകുന്നയാളാണ് കെ. സുരേന്ദ്രൻ. വയനാടിന്റെ സമഗ്ര വികസനത്തിന് സുരേന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടാൽ പ്രയോജനമുണ്ടാകും. വയനാട്ടിൽ നിന്ന് 5 ലക്ഷത്തോളം ഭൂരിപക്ഷത്തിന് രാഹുൽ ഗാന്ധി തെരഞ്ഞെടുക്കപ്പെട്ടിട്ടും ഒരു പ്രയോജനവും ഉണ്ടായില്ല. മണ്ഡലത്തിലേക്ക് വരാൻ തന്നെ അദ്ദേഹത്തിന് സമയമില്ല. അതുകൊണ്ട് തന്നെ ഇനി ഒരിക്കൽ കൂടി രാഹുൽ തെരഞ്ഞെടുക്കപ്പെട്ടാലും വയനാടിന്റെ അവസ്ഥക്ക് മാറ്റമുണ്ടാകില്ല. വയനാട്ടിലെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തി ഏവരെയും സേവിക്കാൻ സന്നദ്ധനായി കെ. സുരേന്ദ്രൻ മണ്ഡലത്തിൽ ഉണ്ടാകുമെന്നും അണ്ണാമലൈ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാവരുടെയും വികസനം ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നത്. പ്രധാനമന്ത്രി ആവാസ് യോജനയുടെ 36 ശതമാനം പ്രയോജനം ലഭിച്ചത് ന്യൂനപക്ഷ വിഭാഗങ്ങൾക്കാണ്. പദ്ധതിയുടെ ഗുണഭോക്താക്കളെ ജാതിയും മതവും നോക്കി ബിജെപി തരം തിരിക്കാറില്ല. എല്ലാവരുടേയും ക്ഷേമമാണ് നരേന്ദ്രമോദി സർക്കാരിന്റെ ലക്ഷ്യം. ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നത് കോൺഗ്രസാണെന്നും, കോൺഗ്രസാണ് ഭിന്നിപ്പിച്ച് ഭരിച്ചിട്ടുള്ളതെന്നും അണ്ണാമലൈ പറഞ്ഞു. സാമ്പത്തിക സർേവ്വ നടത്തുമെന്നതടക്കമുള്ള പ്രചാരണം ഇത് ലക്ഷ്യമിട്ടിട്ടുള്ളതാണ്. വയനാടിന് വിഐപി സംസ്കാരമല്ല ആവശ്യമെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു.