ലക്നൗ : ജ്ഞാൻവാപിയിൽ സർവേ നടത്താൻ ഉത്തരവിട്ട ജഡ്ജി രവികുമാർ ദിവാകറിന് വധഭീഷണി.വിദേശത്ത് നിന്ന് പോലും കഴിഞ്ഞ 20 ദിവസങ്ങളായി തനിക്ക് നിരവധി തവണ ഭീഷണി കോളുകൾ വന്നിട്ടുണ്ടെന്ന് രവികുമാർ ദിവാകർ പറയുന്നു. ഇത് സംബന്ധിച്ച് എസ്പിക്ക് പരാതി നൽകുകയും ചെയ്തിട്ടുണ്ട്. പരാതിയുടെ പകർപ്പ് ജില്ലാ ജഡ്ജിക്കും നൽകിയിട്ടുണ്ട്.
രവികുമാർ ദിവാകർ നിലവിൽ ബറേലിയിലെ ഫാസ്റ്റ് ട്രാക്ക് കോടതി I ലെ ജഡ്ജിയാണ്. 2010ലെ കലാപക്കേസിൽ മൗലാന തൗക്കീർ റാസയെ മുഖ്യപ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്യാൻ നിർദേശിച്ചതും ഇദ്ദേഹമാണ്.
ജ്ഞാൻവാപിയുടെ കേസിൽ സർവേ നടത്താൻ ഉത്തരവിട്ടപ്പോൾ അദ്ദേഹത്തിന് ഭീഷണി കത്ത് ലഭിച്ചിരുന്നു. ‘ ജ്ഞാൻവാപി മസ്ജിദ് സമുച്ചയം പരിശോധിക്കുന്നത് ഒരു സാധാരണ പ്രക്രിയയാണെന്ന് താങ്കൾ പറഞ്ഞിരുന്നു. നിങ്ങളും ഒരു വിഗ്രഹാരാധകനാണ്. നിങ്ങൾ പള്ളിയെ ക്ഷേത്രമായി പ്രഖ്യാപിക്കും. അവിശ്വാസിയായ വിഗ്രഹാരാധകനായ ഒരു ഹിന്ദു ജഡ്ജിയിൽ നിന്ന് ഒരു മുസ്ലീമിനും ശരിയായ തീരുമാനം പ്രതീക്ഷിക്കാനാവില്ല.‘ എന്നാണ് ഭീഷണി സന്ദേശത്തിൽ പറഞ്ഞത് .
കഴിഞ്ഞ വർഷം, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഭീകരനും ജഡ്ജിയുടെ ലക്നൗവിലെ വസതിക്ക് സമീപം അറസ്റ്റിലായിരുന്നു. തുടർന്ന് ജഡ്ജിയുടെ വസതിക്ക് പുറത്ത് കമാൻഡോകളെ വിന്യസിച്ചിരുന്നു.