പത്തനംതിട്ട: പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്ന സംഭവത്തിൽ നടപടിയെടുത്ത് പത്തനംതിട്ട കളക്ടർ. എൽഡി ക്ലർക്ക് യദു കൃഷ്ണനെ കളക്ടർ എസ്. പ്രേം കൃഷ്ണൻ സസ്പെൻഡ് ചെയ്തു. ഇയാളുടെ കൈയിൽ നിന്നാണ് പട്ടിക വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് ചോർന്നത്. വിവരമറിഞ്ഞപ്പോൾ ഉദ്യോഗസ്ഥരെ മാറ്റി പ്രശ്നം പരിഹരിച്ചെന്ന് ജില്ലാ വരണാധികാരി അറിയിച്ചു.
സംഭവത്തിന് പിന്നാലെ ഉടൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സ്ഥാനാർത്ഥി ആൻ്റോ ആൻ്റണി പത്തനംതിട്ട കലക്ടറേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. യുഡിഎഫ് നേതാക്കളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഇടത് അനികൂല സംഘടനകളിൽപ്പെട്ട ജീവനക്കാർ വഴി പട്ടിക ചേർന്നു എന്നാരോപിച്ചാണ് പ്രതിഷേധിച്ചത്.
പോളിംഗ് ഓഫീസർമാരായി നിശ്ചയിച്ചിരിക്കുന്നതിൽ കൂടുതൽ പേരും ഇടതുപക്ഷത്തിന്റേതാണെന്ന് ആന്റോ ആന്റണി ആരോപിച്ചിരുന്നു. പോളിംഗ് ബൂത്തുകളുടെ വിവരവും അവിടെ നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരുടെ പേരും മേൽവിലാസവും ഫോൺ നമ്പർ സഹിതം സിപിഎം ഓഫീസുകളിലും പാർട്ടി പ്രവർത്തകർക്കും എത്തിച്ച് കൊടുത്തു. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ നഗ്നമായ ലംഘനവും കള്ളവോട്ട് ചെയ്യുന്നതിനും ഉദ്യോഗസ്ഥരെയും സ്വാധീനിക്കുന്നതിനും കാരണമാകുമെന്നും ആന്റോ ആന്റണി സമർപ്പിച്ച പരാതിയിൽ ആരോപിച്ചിരുന്നു.