ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ വൻ മയക്കു മരുന്ന് വേട്ട. വ്യാഴാഴ്ച 35 കോടിയോളം വിലവരുന്ന മൂന്നരക്കിലോ കൊക്കെയ്ൻ പിടികൂടി.
രണ്ടു ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ചെന്നൈ വിമാനത്താവളത്തിൽ മയക്കുമരുന്ന് പിടികൂടുന്നത്. ബുധനാഴ്ച 28 കോടി രൂപ മൂല്യമുള്ള ഒരു കിലോ ശുദ്ധമായ കൊക്കെയ്ൻ പിടികൂടിയിരുന്നു .
മലേഷ്യയിൽ നിന്ന് വരികയായിരുന്ന യാത്രക്കാരനിൽ സംശയം തോന്നിയ അധികൃതർ ഇയാളുടെ ലഗേജ് പരിശോധിച്ചപ്പോൾ കൊക്കെയ്ൻ കണ്ടെത്തുകയായിരുന്നു. കംബോഡിയയിൽ നിന്ന് മലേഷ്യ വഴി കടത്തിയ കൊക്കെയ്ൻ പാർസലിൽ ഒളിപ്പിച്ച നിലയിലായിരുന്നു. പാഴ്‌സൽ കൊണ്ടുപോവുകയായിരുന്ന യാത്രക്കാരനെ അധികൃതർ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുന്നു.കസ്റ്റഡിയിലെടുത്ത യാത്രക്കാരൻ അന്താരാഷ്‌ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിന്റെ ഭാഗമാണെന്ന് കരുതുന്നു. ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ അധികൃതർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
പിടികൂടിയ കൊക്കെയ്‌നിന്റെ വിലയിൽ വ്യത്യാസം വന്നത് രണ്ട് മയക്കുമരുന്നിന്റെയും ഗുണനിലവാരത്തിലെ വ്യത്യാസം കാരണമാണ്.
മറ്റൊരു സംഭവ വികാസത്തിൽ ഖത്തറിൽ നിന്ന് ചെന്നൈയിലെത്തിയ ഒരാളെ ചെന്നൈ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിരുന്നു . അന്താരാഷ്‌ട്ര വിപണിയിൽ 10 കോടി രൂപ വിലമതിക്കുന്ന ഒരു കിലോ കൊക്കെയ്ൻ ഇയാളുടെ കൈവശം ഉണ്ടായിരുന്നു. റവന്യൂ ഇൻ്റലിജൻസ് ഡയറക്ടറേറ്റ് ( ഡിആർഐ ) നൽകിയ സൂചനയുടെ അടിസ്ഥാനത്തിൽ , ചെന്നൈ കസ്റ്റംസിലെ എയർ ഇൻ്റലിജൻസ് വിഭാഗം ദോഹയിൽ നിന്ന് ഇവിടെയെത്തിയ രാജസ്ഥാനിലെ ജയ്പൂർ സ്വദേശിയായ ഭരത് വസിത (28) എന്ന യാത്രക്കാരനെ പിടികൂടി പരിശോധിക്കുകയായിരുന്നു.