ന്യൂഡൽഹി: മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകാനുള്ള നിയമങ്ങൾ നടപ്പിലാക്കി കോൺഗ്രസ് ഭരണഘടന ലംഘിച്ചുവെന്ന് ചൂണ്ടിക്കാണിക്കുന്നത് ഒരിക്കലും ധ്രുവീകരണമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ പ്രസംഗങ്ങളിലൂടെ ധ്രുവീകരണം പ്രോത്സാഹിപ്പിക്കുകയാണെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തെ വിഭവങ്ങളുടെ ആദ്യ അവകാശം മുസ്ലീങ്ങൾക്കാണെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് പറഞ്ഞിട്ടുണ്ടെന്നും പ്രധാനമന്ത്രി ആവർത്തിച്ചു.
” ഏതെങ്കിലും പ്രത്യേക സമുദായത്തിന് വേണ്ടി പ്രത്യേക നിയമങ്ങൾ നടപ്പാക്കുന്നത് തീർച്ചയായും അംഗീകരിക്കാനാകാത്ത കാര്യമാണ്. ഒരു സമുദായം ഭരണഘടനയുടെ പിന്തുണയോടെ മുന്നോട്ട് പോകുമ്പോൾ, മറ്റൊരു സമുദായം പ്രീണനത്തിന്റെ പേരിൽ കാലഹരണപ്പെട്ട് പോകുന്ന ഒരു രാജ്യമായി മാറാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ ഏകീകൃത സിവിൽ കോഡ് എന്നത് അവശ്യ ഘടകമാണ്.
തുടർച്ചയായ മൂന്നാം വട്ടവും എൻഡിഎ സർക്കാർ തന്നെ അധികാരത്തിലെത്തും. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മാത്രമാണ് കോൺഗ്രസ് പല കാര്യങ്ങളും ചെയ്യുന്നത്. ബിജെപി വീണ്ടും അധികാരത്തിൽ എത്തിയാൽ ഭരണഘടന മാറ്റുമെന്ന് കോൺഗ്രസ് പറയുന്നത് തന്നെ വിരോധാഭാസമാണ്. ഭരണഘടനയെ പരമാവധി തവണ മാറ്റിയ ആളുകളാണ് അവർ. ഇത്തരം വിമർശനങ്ങൾ ഉന്നയിക്കുന്നവർ എന്റെ ട്രാക്ക് റെക്കോർഡ് പരിശോധിക്കണം.
വികസനത്തിലൂന്നി മാത്രമാണ് ഈ രാജ്യത്തെ ഓരോ പ്രവർത്തനങ്ങളും മുന്നോട്ട് പോകുന്നത്. അഴിമതി എന്ന വിപത്ത് തുടച്ച് നീക്കിക്കൊണ്ടാണ് ഇന്ന് മുന്നോട്ട് പോകുന്നത്. സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിൽ ശ്രദ്ധ തിരിക്കുന്നതിനും, തങ്ങളുടെ പരാജയം മറച്ച് വയ്‌ക്കുന്നതിനും വേണ്ടിയാണ് പ്രതിപക്ഷ പാർട്ടികൾ യാതൊരു അടിസ്ഥാനവും ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും” പ്രധാനമന്ത്രി വ്യക്തമാക്കി.