ചെറിയ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്‌ക്ക് അനായാസ ജയം. ബൗളിംഗിൽ വരുൺ ചക്രവർത്തിയും ബാറ്റിംഗിൽ ഫിൽ സാൾട്ടും നടത്തിയ സർജിക്കൽ സ്ട്രൈക്കാണ് കൊൽക്കത്തയ്‌ക്ക് ഏഴുവിക്കറ്റ് വിജയം സമ്മാനിച്ചത്. നേരത്തെ കുൽദീപ് യാദവിന്റെ രക്ഷാ പ്രവർത്തനമാണ് ഡൽഹിക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.
23 പന്തിൽ 68 റൺസടിച്ച സാൾട്ടാണ് കൊൽക്കത്തയ്‌ക്ക് മികച്ച തുടക്കം നൽകി വിജയം എളുപ്പമാക്കിയത്. 15 റൺസോടെ നരെയ്ൻ പുറത്തായെങ്കിലും കെ.കെ.ആറിനെ അത് തെല്ലും ബാധിച്ചില്ല. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് ആറോവറിൽ 79 റൺസിന്റെ കൂട്ടുക്കെട്ടാണ് ഉയർത്തിയത്. നരെയ്ൻ പോയ പിന്നാലെ ക്രീസിലെത്തിയ റിങ്കുവിനും(11) താളം കണ്ടെത്താനായില്ല.
23 പന്തിൽ 33 റൺസുമായി ക്യാപ്റ്റൻ ശ്രേയസ് അയ്യറും 26 റൺസ് നേടിയ വെങ്കിടേഷ് അയ്യറും ചേർന്നാണ് കൊൽക്കത്തയെ വലിയ പരിക്കുകളില്ലാതെ വിജയ തീരത്ത് അടുപ്പിച്ചത്. 154 റൺസ് വിജയലക്ഷ്യം 21 പന്തുകൾ ബാക്കി നിൽക്കെ വിജയിക്കുകയായിരുന്നു. ആതിഥേയരുടെ ആറാം ജയമായിരുന്നു ഇത്. അക്സർ പട്ടേലിന് രണ്ടും ലിസാർഡ് വില്യംസിന് ഒരു വിക്കറ്റും കിട്ടി.