എറണാകുളം: ഉഷ്ണതരംഗം ഉൾപ്പെടെ കേരളം ഇതുവരെ കാണാത്ത ചൂട് സഹിക്കാനാകാതെ ജനം നെട്ടോട്ടമോടുമ്പോൾ വൈദ്യുതി മുടക്കിയ കെഎസ്ഇബിക്കെതിരെ പ്രതിഷേധം. ഇന്നലെ രാത്രിയാണ് കൊച്ചിയിൽ കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് നാട്ടുകാർ രോഷം പ്രകടിപ്പിച്ചത്. വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാതെ തിരിച്ചു പോവില്ലെന്ന നിലപാടിൽ നാട്ടുകാർ ഉറച്ചു നിന്നതോടെ സ്ഥലത്തെത്തിയ പൊലീസും വലഞ്ഞു
ഇന്നലെ രാത്രി 10 മണിയോടെയാണ് ഇടപ്പള്ളി മഠം ജംഗ്ഷൻ, മൈത്രി നഗർ, കലൂർ, പോണേക്കര, കറുകപ്പിള്ളി തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള വൈദ്യുതി മുന്നറിയിപ്പില്ലാതെ കെഎസ്ഇബി വിച്ഛേദിച്ചത്. ഏറെ നേരം കഴിഞ്ഞും കറന്റ് വരാത്തതിനെ തുടർന്ന് ഉപഭോക്താക്കൾ പാലാരിവട്ടം കെഎസ്ഇബി ഓഫീസിലേക്ക് വിളിച്ചെങ്കിലും ആരും ഫോൺ എടുത്തില്ല. ഇതോടെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നാട്ടുകാർ ഓഫീസ് ഉപരോധിക്കുകയായിരുന്നു.
അമിതമായി വൈദ്യുതി ഉപയോഗിക്കുന്നതിനാൽ ലൈനുകൾക്ക് താങ്ങാവുന്നതിലും കൂടുതൽ ലോഡ് വന്നതാണ് വൈദ്യുതി മുടങ്ങാൻ കാരണമെന്നാായിരുന്നു ഓഫീസിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാൽ വിളിക്കുമ്പോൾ ഫോൺ എടുക്കാത്തിനെ കുറിച്ചും, ട്രാൻസ്‌ഫോമറുകളുടെ ശേഷി എന്തുകൊണ്ട് ഉയർത്തുന്നില്ലെന്ന ചോദ്യങ്ങൾക്കും ഉദ്യോഗസ്ഥർക്ക് മറുപടിയില്ലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലും വിവിധയിടങ്ങളിൽ സമാനമായ പ്രതിഷേധങ്ങൾ നടന്നിരുന്നു. രണ്ടാഴ്ച മുമ്പാണ് ഇതേ പ്രശ്നത്തിൽ പോണേക്കര സ്വദേശികളായ ഭാര്യയും ഭർത്താവും കെഎസ്ഇബി ഓഫീസിന് മുന്നിൽ പായവിരിച്ച് കിടന്ന് ഓഫീസ് ഉപരോധിച്ചത്. ഉന്നത ഉദ്യോഗസ്ഥൻമാർ താമസിക്കുന്ന സ്ഥലങ്ങളിൽ വൈദ്യുതി ഉപയോഗം കൂടുതലെന്നാണ് നാട്ടുകാർ പറയുന്നത്.
കറണ്ട് പോയതിനെ തുടർന്ന് മലപ്പുറം തിരൂരങ്ങാടി കെഎസ്ഇബി ഓഫീസിൽ ഒരു സംഘം യുവാക്കൾ കിടന്നുറങ്ങി പ്രതിഷേധിച്ചതും കഴിഞ്ഞ ദിവസം വാർത്തയായിരുന്നു.